ദുര്‍ഗന്ധം വമിക്കുന്ന ചെളിയില്‍ മുങ്ങിക്കിടക്കുന്നവര്‍ക്ക് മറ്റുള്ളവരും അതുപോലെയാകണമെന്ന് ആഗ്രഹമുണ്ടാകും; അത്തരം കളരിയില്‍ അല്ല ഞങ്ങള്‍

ദുര്‍ഗന്ധം വമിക്കുന്ന ചെളിയില്‍ മുങ്ങിക്കിടക്കുന്നവര്‍ക്ക് മറ്റുള്ളവരും അതുപോലെയാകണമെന്ന് ആഗ്രഹമുണ്ടാകും; അത്തരം കളരിയില്‍ അല്ല ഞങ്ങള്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന യുഡിഎഫിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു. ഏതെങ്കിലും പുകമറ ഉയര്‍ത്തി സര്‍ക്കാരിനെ തളര്‍ത്താം എന്നാണ് ഉദ്ദേശ്യമെങ്കില്‍ അതൊന്നും നടക്കില്ല. ഉപ്പ് തിന്നവരെല്ലാം വെള്ളം കുടിക്കട്ടെ.

ഈ വനിതയെ സംബന്ധിച്ച് പറഞ്ഞാല്‍ എയര്‍ ഇന്ത്യയില്‍ അവരെത്തിയത്, യുഎഇ കോണ്‍സുലേറ്റിലേക്ക് അവരെ ആരാണ് ശുപാര്‍ശ ചെയ്തത് എന്നതിലെല്ലാം വ്യക്തത വരട്ടെ. കോണ്‍സുല്‍ ജനറലിനൊപ്പം അവര്‍ നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. തലസ്ഥാനത്തെ വിവിധ പരിപാടികളില്‍ അവരുണ്ട്. അതിന് സര്‍ക്കാര്‍ ഉത്തരവാദിത്വം വരുന്നതെങ്ങനെ

വ്യാജവാര്‍ത്തയുണ്ടാക്കിയില്ലേ ഒരു ചാനല്‍ എന്നും മുഖ്യമന്ത്രി ചോദിച്ചു. വിവാദ വനിത മുഖ്യമന്ത്രിയോട് സംസാരിക്കുന്ന ചിത്രം വ്യാജമല്ലേ. അതില്‍ നിയമനടപടിയുണ്ടാകും. എന്താണ് നിങ്ങള്‍ കരുതിയത്. എല്ലാവര്‍ക്കും നിങ്ങളെ പോലുള്ള മാനസികാവസ്ഥയാണ് എന്നാണോ. പല പഴയതും ഓര്‍മയില്‍ വല്ലാതെ വരുന്നുണ്ടാകുമല്ലേ. അതിന് ഇപ്പോഴുള്ളവരെ കളിയാക്കണ്ട

കളങ്കപ്പെടുത്താന്‍ വലിയ ശ്രമമാണ്. വസ്തുതകള്‍ അവതരിപ്പിക്കുക. അതല്ല നടക്കുന്നത്. ചിലര്‍ വരച്ചുകാട്ടിയല്ലോ സോളാര്‍ കാലം. ഇതിനെ സോളാറിനോട് താരതമ്യപ്പെടുത്താനാണ് ശ്രമം. അത് മുഴുവനായി പരിശോധിക്കണോ. ദുര്‍ഗന്ധം വമിക്കുന്ന ചെളിയില്‍ മുങ്ങിക്കിടക്കുന്നവര്‍ക്ക് അത് പോലെ മറ്റുള്ളവരുമാകണം എന്ന ആഗ്രഹമുണ്ടാകും. ഞങ്ങള്‍ അത്തരം കളരിയില്‍ അല്ല ജനിച്ചു വളര്‍ന്നത്. അത് സാധിച്ച് തരാനാകില്ല. ഇടതുമുന്നണി സര്‍ക്കാരിന് ആ സംസ്‌കാരമുണ്ട്. ഏത് അന്വേഷണം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കട്ടെ. അതിനെ സ്വാഗതം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story