സ്വർണക്കടത്ത് കേസ്: ‘കസ്റ്റംസിലും കമ്മികളുണ്ട്’ ആരോപണവുമായി കെ സുരേന്ദ്രൻ

സ്വർണക്കടത്ത് കേസ്: ‘കസ്റ്റംസിലും കമ്മികളുണ്ട്’ ആരോപണവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരത്തെ കൊവിഡ് കള്ളക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥന് എതിരെ ആരോപണം ഉന്നയിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കസ്റ്റംസിലും ഇടതു പക്ഷ അനുകൂലികൾ ഉണ്ടെന്നും അവരാണ് പ്രസ്താവനകൾ ഇറക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. നേരത്തെ കസ്റ്റംസ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കൂടാതെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പ്രൊഫൈൽ വിവരങ്ങളും സുരേന്ദ്രൻ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ‘കസ്റ്റംസിലും കമ്മികളുണ്ട്. അവരാണ് പ്രസ്താവനകളിറക്കുന്നത്. മുഖ്യമന്ത്രി ഇന്ന് പ്രതിരോധിക്കാൻ ശ്രമിച്ചത് ഈ ഉദ്യോഗസ്ഥന്റെ പ്രസ്താവനയുടെ ബലത്തിലാണ്. ഇദ്ദേഹം തന്നെയാണ് ഇക്കാര്യത്തിൽ ആരും പ്രതികരിക്കരുതെന്ന് ഇന്നലെ ഉത്തരവ് ഇറക്കിയത്.’ എന്നാണ് ഫേസ്ബുക്കിൽ സുരേന്ദ്രൻ കുറിച്ചത്.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ ഭാഗം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചില്ലെന്ന് പറഞ്ഞത് കസ്റ്റംസ് തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും സ്വാധീനം വെച്ചാണോ കസ്റ്റംസ് അത് പറഞ്ഞതെന്ന് മുഖ്യമന്ത്രി ആരാഞ്ഞു.

യഥാർത്ഥ വസ്തുതയാണ് കസ്റ്റംസ് പറഞ്ഞത്. കെട്ടുകഥ പൊളിഞ്ഞുവെന്നും നുണക്കഥകൾക്ക് വളരെ ചെറിയ ആയുസേ ഉണ്ടാകുകയുള്ളൂവെന്നും മുഖ്യമന്ത്രി. കെട്ടിപ്പൊക്കിയ വിവാദങ്ങൾ തളർന്നുവീഴുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. ഉന്നതമായ മൂല്യമാണ് എൽഡിഎഫ് സർക്കാർ പുലർത്തുന്നത്. ഐടി സെക്രട്ടറി ശിവശങ്കരന് എതിരെ ഒരു വനിതയുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നു വന്നപ്പോൾ അതിന്‍റെ ഭാഗമായി സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തത് അതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story