ഉടുമ്പൻചോലയിലെ ബെല്ലി ഡാൻസ്: യുക്രെയ്ൻ നർത്തകിയെ ചോദ്യം ചെയ്തു, പ്രതിഫലം 5 ലക്ഷം രൂപ, കോവളത്തും ഡാൻസ് ചെയ്തു
ഉടുമ്പൻചോലയ്ക്കു സമീപത്തെ റിസോർട്ടിൽ ബെല്ലി ഡാൻസ് അവതരിപ്പിച്ച നർത്തകിയെ പൊലീസ് ചോദ്യം ചെയ്തു. യുക്രെയ്ൻ നർത്തകി ഗ്ലിംഗാ വിക്ടോറിയയെയാണ് പൊലീസും ആരോഗ്യവകുപ്പും ചോദ്യം ചെയ്തത്.
റിസോർട്ടിലെ ഡാൻസിന് 5 ലക്ഷം രൂപ പ്രതിഫലം ലഭിച്ചതായും ഫോർട്ട് കൊച്ചിയിലെ ഒരു ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് വഴിയാണ് ബെല്ലി ഡാൻസ് പ്രോഗ്രാം ബുക്ക് ചെയ്തതെന്നും നർത്തകി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്.
ജനുവരിയിലാണ് ഗ്ലിംഗാ വിക്ടോറിയ ടൂറിസ്റ്റ് വിസയിൽ കേരളത്തിലെത്തിയത്. നേരത്തേ കൊച്ചിയിലും കോവളത്തും ബെല്ലി ഡാൻസ് അവതരിപ്പിച്ചിരുന്നു. 90 ദിവസത്തെ വിസയിലാണ് എത്തിയത്. എന്നാൽ ലോക്ഡൗൺ ആയതോടെ തിരികെ പോകാനാവാതെ കേരളത്തിൽ കുടുങ്ങുകയായിരുന്നു.
റിസോർട്ടിലേക്ക് ബെല്ലിഡാൻസ് ബുക്കുചെയ്ത ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് ഇവർക്ക് ഫോർട്ടുകൊച്ചിയിൽ താമസ സൗകര്യമൊരുക്കിയത്. ഇത് വിസാ ചട്ടം ലംഘിച്ചാണാേ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ജൂൺ 28 നായിരുന്നു ശാന്തൻപാറയ്ക്കു സമീപമുള്ള റിസോർട്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബെല്ലി ഡാൻസും നിശാപാർട്ടിയും സംഘടിപ്പിച്ചത്. പുതുതായി തുടങ്ങിയ റിസോർട്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായായിരുന്നു ആഘോഷം. രാത്രി എട്ടിന് തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടുനിന്നു. ഭക്ഷണവും മദ്യവും വിളമ്പിയ നിശാപാർട്ടിയിൽ ഇരുനൂറ്റമ്പതോളം പേർ പങ്കെടുത്തു.
പങ്കെടുത്തവരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.