ജോസിനെ പൂട്ടാന്‍ നീക്കം; വിപ്പ് ലംഘിച്ചാല്‍ പുറത്താക്കുമെന്ന് ജോസഫ്, പിന്തുണച്ചാലും പ്രശ്‌നങ്ങള്‍!

ജോസിനെ പൂട്ടാന്‍ നീക്കം; വിപ്പ് ലംഘിച്ചാല്‍ പുറത്താക്കുമെന്ന് ജോസഫ്, പിന്തുണച്ചാലും പ്രശ്‌നങ്ങള്‍!

സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം അടുത്ത ദിവസം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എന്നാല്‍ ഇതില്‍ വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിലെ പോരിനാണ് ഇത് വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്. ജോസ് പക്ഷം ഇക്കാര്യത്തില്‍ ശരിക്കും വെട്ടിലായിരിക്കുകയാണ്. അവിശ്വാസ പ്രമേയത്തിന്റെ സമയത്ത് പാര്‍ട്ടിക്ക് ജോസഫിനെ പിന്തുണയ്‌ക്കേണ്ടി വരുമെന്നാണ് സൂചന. യുഡിഎഫ് വിട്ട് സ്വതന്ത്രമായി നില്‍ക്കുന്ന ജോസിന് ഈ തീരുമാനം രാഷ്ട്രീയപരമായി വലിയ തിരിച്ചടിയാണ് നല്‍കുക.

ജോസഫ് വിഭാഗവും ജോസ് വിഭാഗവും രണ്ടായിട്ടാണ് ഉള്ളതെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ തീരുമാനം വരാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാനായ പിജെ ജോസഫ് എടുക്കുന്ന തീരുമാനം ജോസ് വിഭാഗത്തിന് നിയമസഭയ്ക്കുള്ളില്‍ അംഗീകരിക്കേണ്ടി വരും. യുഡിഎഫിലെ പല നേതാക്കളും ഇത് ഉറപ്പിക്കുന്നു.

സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ജോസഫ് വിഭാഗം പറയുന്നു. മുഴുവന്‍ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കുമെന്നും ജോസഫ് പറഞ്ഞു. വിപ്പ് ലംഘിച്ചാല്‍ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജോസഫിന്റെ മുന്നറിയിപ്പുമുണ്ട്.

ഇതോടെ ഇനിയൊരു മുന്നണിയിലേക്ക് മാറാനുള്ള ജോസിന്റെ സാധ്യതകള്‍ അടഞ്ഞ് തുടങ്ങുകയാണ്. വിപ്പ് ലംഘിച്ചാല്‍ ഉറപ്പായും പുറത്താക്കും. ഇത് വരുന്ന തിരഞ്ഞെടുപ്പില്‍ അടക്കം പാര്‍ട്ടിയെ ദുര്‍ബലമാക്കും. ജോസ് പക്ഷത്തെ എംഎല്‍എമാരായ റോഷി അഗസ്റ്റിനും ജയരാജിനും ജോസഫ് വിപ്പ് നല്‍കിയാല്‍ അംഗീകരിക്കേണ്ടി വരുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു.

ഇതിലൂടെ ഇടതുപക്ഷത്തേക്ക് പോകാനുള്ള ജോസ് വിഭാഗത്തിന്റെ സാധ്യതകളെ ഇല്ലാതാക്കാന്‍ കൂടി യുഡിഎഫിന് സാധിക്കും. അങ്ങനെ വന്നാല്‍ മുന്നണിയുടെ ചട്ടങ്ങള്‍ ജോസ് തനിയെ അംഗീകരിക്കും. അപ്പോള്‍ തിരിച്ചുവരവ് എളുപ്പത്തിലുമാകും.
അവിശ്വാസത്തെ പിന്തുണ എന്നതിന്റെ പേരില്‍ ഇടതുമുന്നണിയില്‍ ജോസ് വിഭാഗത്തിനെ ഉള്‍പ്പെടുത്തുന്നത് ചോദ്യം ചെയ്ത് സിപിഐ അടക്കമുള്ള എല്‍ഡിഎഫ് കക്ഷികള്‍ രംഗത്ത് വരുമെന്ന് ഉറപ്പാണ്. ഇത് ജോസിന്റെ നീക്കങ്ങളെ തകര്‍ക്കും.

പ്രമേയത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം സ്വീകരി്ച്ചാലും പ്രശ്‌നമാകും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ വിജയിച്ചവര്‍ക്ക് ആ പാര്‍ട്ടിയുടെ വിപ്പ് ലംഘിക്കാന്‍ കഴിയുമോ എന്നതാണ് നിരീക്ഷകര്‍ ശ്രദ്ധയോടെ വീക്ഷിക്കുന്നത്. ജോസഫ് വിഭാഗത്തിന്റെ വിപ്പ് അംഗീകരിച്ചാല്‍ അത് ജോസ് പക്ഷത്തെ തളര്‍ത്തും. മുന്നണിയിലും പാര്‍ട്ടിയിലും ജോസഫിന് മേല്‍ക്കൈ ഉണ്ടാകും. ജോസിന്റെ സ്വാധീനത്തെയും ഇത് ചോദ്യം ചെയ്യും.

Share this story