നിയന്ത്രണം ലംഘിച്ച് കുർബാന; പള്ളി വികാരിക്കെതിരെ പൊലീസ് കേസെടുത്തു

നിയന്ത്രണം ലംഘിച്ച് കുർബാന; പള്ളി വികാരിക്കെതിരെ പൊലീസ് കേസെടുത്തു

നിയന്ത്രണം ലംഘിച്ച് പള്ളിയിൽ കുർബാന നടത്തുകയും, നൂറിലേറെ ആളുകൾ പങ്കെടുക്കുകയും ചെയ്ത സാഹചര്യത്തിൽ പള്ളി വികാരിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കടുത്തുരുത്തി സെന്റ് മേരീസ് പള്ളി വികാരിയ്ക്കും കൈക്കാർക്കും എതിരെയാണ് പൊലീസ് കേസെടുത്തത്. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോണ പള്ളി (താഴത്തുപള്ളി) വികാരിയ്ക്കും സഹ വികാരിയ്ക്കും കൈക്കാരുമാണ് ഞായറാഴ്ച രാവിലെ നിയന്ത്രണങ്ങൾ ലംഘിച്ച് ആളെക്കൂട്ടി കുർബാന നടത്തിയത്. പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, കൈക്കാരന്മാരായ ഔസേപ്പച്ചൻ ചിറപ്പുറം, ബേബി വഞ്ചിപ്പുരയ്ക്കൽ, ജോയി വടക്കേ ഓലിത്തടം, അസി.വികാരി ഫാ.ഷിന്റോ വർഗീസ് എന്നിവർക്കെതിരെയാണ് കടുത്തുരുത്തി പൊലീസ് കേസെടുത്തിരിക്കുന്നത്.

ഞായറാഴ്ച രണ്ടു കുർബാനയാണ് പള്ളിയിൽ നടത്തുന്നത്. രാവിലെ ആറു മണിയ്ക്കു നടന്ന ആദ്യ കുർബാനയിലാണ് ആദ്യം നിയന്ത്രണങ്ങൾ ലംഘിച്ച് നൂറുകണക്കിന് ആളുകൾ പങ്കെടുത്തത്. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് സംഘം ആദ്യം പള്ളി ഭാരവാഹികളെ താക്കീത് ചെയ്തു. പള്ളി വികാരിയെയും, സഹ വികാരിയെയും വിളിച്ച് സ്ഥിതി ബോധ്യപ്പെടുത്തുകയും ഇനി ആവർത്തിച്ചാൽ കേസെടുക്കുമെന്നു മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

എന്നാൽ, ഇത് അംഗീകരിക്കാതെ പത്തു മണിയോടെ നടത്തിയ രണ്ടാം കുർബാനയിൽ എൺപതിൽ അധികം ആളുകൾ സാമൂഹിക അകലം പാലിക്കാതെ പങ്കെടുക്കുകയായിരുന്നു. വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയ കടുത്തുരുത്തി പൊലീസ് വൈദികനും, സഹ വൈദികനും പള്ളിയിലെ കൈക്കാർക്കും എതിരെ കേസെടുക്കുകയായിരുന്നു. പള്ളിയിൽ കുർബാനയ്ക്കായി കൂടിയ ആളുകൾക്കും എതിരെ കേസെടുക്കും.

കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് മാത്രം അഞ്ചു പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്തുരുത്തിയിലും, മാഞ്ഞൂരിലും കടുത്തുരുത്തി ടൗണിലും മാർക്കറ്റിലും അടക്കം പലർക്കും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, ഇതിനു ശേഷവും നിയന്ത്രണങ്ങൾ ലംഘിച്ച് തന്നെയാണ് ആളുകൾ ജീവിക്കുന്നതെന്നു വ്യക്തമാകുകയാണ് ഏറ്റവും ഒടുവിൽ പള്ളിയിൽ കൂടിയവർക്കെതിരെ കേസെടുത്തതിലൂടെ വ്യക്തമാകുന്നത്.

Share this story