മൂന്നാംമുറ നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക് പോലീസിൽ സ്ഥാനം ഉണ്ടാവില്ല: മുഖ്യമന്ത്രി

മൂന്നാംമുറ നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക് പോലീസിൽ സ്ഥാനം ഉണ്ടാവില്ല: മുഖ്യമന്ത്രി

മൂന്നാംമുറ നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക് പൊലീസിൽ സ്ഥാനമുണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പൊലീസിൽ മൂന്നാം മുറ ഒരുകാരണവശാലും അനുവദിക്കില്ലെന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. കുറ്റവാളികളോടു കർക്കശ നിലപാടു സ്വീകരിക്കുമ്പോൾ സാധാരണക്കാരോടു സൗഹൃദത്തോടെയായിരിക്കണം പോലീസിന്റെ ഇടപെടൽ. ഇതിന് ഉതകുന്ന രീതിയിൽ പുതിയ നിയമങ്ങൾ കൊണ്ടുവരാനും നിലവിലുള്ള നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരള പൊലീസിൽ പരിശീലനം പൂർത്തിയാക്കിയ 104 സബ് ഇൻസ്‌പെക്ടർമാരുടെ പാസ്സിങ് ഔട്ട് പരേഡ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പലവിധ പ്രലോഭനങ്ങളും സമ്മർദങ്ങളും ഉണ്ടാവാമെങ്കിലും അവയെ ചെറുക്കാനുള്ള ദൃഢനിശ്ചയം പോലീസ് ഉദ്യോഗസ്ഥരിലുണ്ടാവണം. അത്തരത്തിൽ പ്രവർത്തിക്കുന്നിടത്തോളം സർക്കാർ നിങ്ങൾക്കു പിന്നിൽ അതിശക്തമായി നിലയുറപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വാധീനങ്ങൾക്കും സമ്മർദ്ദങ്ങൾക്കും കീഴടങ്ങി ന്യായത്തിന്റെ വഴിയിൽ നിന്ന് വ്യതിചലിക്കുന്നവരെ സർക്കാർ കൈയൊഴിയുകയും ചെയ്യും.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പൊലീസിന്റെ എല്ലാ മേഖലകളിലും ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയ്ക്ക് മുന്തിയ പരിഗണനയാണ് കഴിഞ്ഞ നാലുവർഷമായി പൊലീസിൽ നൽകുന്നത്.

സർക്കാർ എന്ന സംവിധാനത്തെ സാധാരണക്കാർ തൊട്ടറിയുന്നത് പൊലീസിന്റെ പ്രവർത്തനത്തിലൂടെയാണ്. മടിയും ഭയവുമില്ലാതെ പൊലീസ് സ്റ്റേഷനുകളിൽ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ഏതൊരു വ്യക്തിക്കും സാധിക്കണം. പൊതുസമൂഹത്തിന് അനുഗുണമായ രീതിയിലാണ് പൊലീസ് പ്രവർത്തിക്കേണ്ടത് എന്ന അടിസ്ഥാനതത്വം മനസിലുണ്ടാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പരിശീലനം പൂർത്തിയാക്കിയതിൽ 14 പേർ വനിതകളാണ്. ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട എം. സരിതയെയും മറ്റ് അവാർഡ് ജേതാക്കളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എ. ഡി. ജി. പി ഡോ. ബി. സന്ധ്യ എന്നിവർ പങ്കെടുത്തു.

Share this story