കൊവിഡിനൊപ്പം ആറ് മാസത്തെ സഞ്ചാരം; കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 21,298 പേർക്ക്, സമ്പർക്കത്തിലൂടെ 12,199 പേർ
കൊവിഡിനൊപ്പമുള്ള കേരളത്തിന്റെ സഞ്ചാരം ആറ് മാസമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സംവിധാനവും ഉപയോഗിച്ചാണ് അപരിചിതമായ ഈ സാഹചര്യത്തെ മറികടക്കാൻ ശ്രമിക്കുന്നത്. ജനം കാണിക്കുന്ന ജാഗ്രതയും പിന്തുണയും പ്രതിരോധ പ്രവർത്തനത്തിന് ഊർജമായി. ജനുവരി 30നാണ് രോഗം ആദ്യമായി കേരളത്തിൽ സ്ഥിരീകരിച്ചത്. അതേസമയം ജനുവരി രണ്ടാം വാരം മുതൽ ആരോഗ്യ വകുപ്പ് ഉണർന്ന് പ്രവർത്തിച്ചു
ജനുവരി 30, ഫെബ്രുവരി 2, നാല് തീയതികളിലായി മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തു. ആദ്യഘട്ടം അതിലൊതുങ്ങി. വിവിധ രാജ്യങ്ങളിൽ രോഗം പടർന്നുപിടിച്ചപ്പോൾ നമ്മൾ ആദ്യഘട്ടം അതിജീവിച്ചു. മാർച്ച് എട്ടിന് വിദേശത്ത് നിന്നെത്തിയവർക്ക് രോഗം സ്ഥിരീകരിച്ചതോടെ രണ്ടാം ഘട്ടം ആരംഭിച്ചു. മാർച്ച് 24ന് കേരളത്തിൽ 104 രോഗികളായി. മെയ് മൂന്നിന് ചികിത്സയിലുള്ളവരുടെ എണ്ണം 95 ആയി കുറഞ്ഞു.
രണ്ടാം ഘട്ടം പിന്നിട്ടപ്പോൾ 496 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 165 പേർക്ക് സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തി. അൺലോക്ക് ആരംഭിച്ചതോടെ മൂന്നാം ഘട്ട വ്യാപനത്തിലേക്ക് എത്തി. അതിർത്തി കടന്നും വിമാനങ്ങൾ വഴിയും കേരളത്തിലേക്ക് ആളുകൾ വന്നു. 6,82,699 പേർ ഇതുവരെ വന്നു. ഇതിൽ 4,19943 പേർ ഇതര സംസ്ഥാനത്ത് നിന്നും 2,62,756 പേർ വിദേശത്ത് നിന്നും വന്നു
ഇന്നലെ വരെ 21,298 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരായവരിൽ 9099 പേർ കേരളത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,199 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. മൂന്നാം ഘട്ടത്തിൽ രോഗികളുടെ എണ്ണത്തിൽ വർധനവ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ രോഗവ്യാപന തോത് പ്രവചിക്കപ്പെട്ട രീതിയിൽ കൂടാതെയാണ് കേരളം ഇപ്പോഴും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് പിടിച്ചു നിൽക്കുന്നത്.
കൊവിഡ്, ആറ് മാസം