നാണയം വിഴുങ്ങിയ കുട്ടി ചികിത്സ ലഭിക്കാതെ മരിച്ച സംഭവം: ദേശീയ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

നാണയം വിഴുങ്ങിയ കുട്ടി ചികിത്സ ലഭിക്കാതെ മരിച്ച സംഭവം: ദേശീയ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

ആലുവയിൽ അബദ്ധത്തിൽ നാണയം വിഴുങ്ങിയ കുട്ടി ചികിത്സ നിഷേധിക്കപ്പെട്ട് മരിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. സംസ്ഥാന ബാവാവകാശ കമ്മീഷനിൽ നിന്ന് വിവരങ്ങൾ തേടിയതായി ദേശീയ ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ പ്രിയങ്ക് കനൂങ്കേ അറിയിച്ചു.

സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അത്യന്തം ദൗർഭാഗ്യകരമായ സംഭവമാണിത്. സംഭവത്തിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കടങ്ങല്ലൂർ സ്വദേശികളായ രാജു-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് മരിച്ചത്. ആലുവ ജനറൽ ആശുപത്രിയിൽ ഉൾപ്പെടെ പോയെങ്കിലും ചികിത്സ നൽകാതെ മടക്കി അയക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു

ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് കുട്ടി നാണയം വിഴുങ്ങിയത്. കുട്ടിയുമായി മാതാപിതാക്കൾ ആലുവ ജനറൽ ആശുപത്രിയിൽ എത്തി. പീഡിയാട്രീഷൻ ഇല്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പോയി. ഇവിടെ നിന്നും പീഡിയാട്രിഷ്യനില്ലെന്ന കാരണം പറഞ്ഞ് മടക്കി.

തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. പഴവും ചോറും നൽകിയാൽ മതി, നാണയം പുറത്തു പോകുമെന്ന് പറഞ്ഞ് ഇവിടെ നിന്നും മടക്കി അയച്ചു. വീട്ടിലെത്തി രാത്രിയായതോടെ കുട്ടിയുടെ നില വഷളാകുകയും രാത്രിയോടെ മരിക്കുകയുമായിരുന്നു.

Share this story