ഒരു കൂട്ടമാൾക്കാർ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഒരു കൂട്ടമാൾക്കാർ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കൂട്ടായ്മകൾ നടത്തിയത് പൊതുസമൂഹത്തിൽ ജാഗ്രത ആവശ്യമില്ലെന്ന സന്ദേശം പരത്താൻ ഇടയാക്കിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കോവിഡ് ജാഗ്രതക്കുറവുണ്ടായെന്ന പരാമർശത്തേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് പ്രതിപക്ഷത്തിൻറെ സമരങ്ങൾ ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളെ പരോക്ഷമായി പരാമർശിച്ചു മുഖ്യമന്ത്രി രൂക്ഷവിമർശനം ഉയർത്തിയത്.
സംസ്ഥാനം കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ കുറേയാൾക്കാർ കൂട്ടം കൂടിയും മുട്ടിയുരുമ്മിയും നടക്കുന്നതാണു ജനങ്ങൾ കണ്ടത്. തെറ്റായ സന്ദേശം പരത്തുന്നതിന് ഇതിടയാക്കി. അതു രോഗവ്യാപനത്തിനിടയാക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാഗ്രതക്കുറവു മൊത്തത്തിലൂണ്ടായതാണ്. അതിനു കാരണക്കാരായവർ തിരുത്തണം. ഔദ്യോഗിക സംവിധാനത്തിലല്ല ജാഗ്രതക്കുറവ് സംഭവിച്ചത്. നിയന്ത്രണങ്ങൾ ലംഘിച്ചിട്ട് ഇപ്പോൾ എന്തായിയെന്ന് ആലോചിക്കണം. പ്രതിരോധത്തിനായി ഒന്നിച്ചു നിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.