മഴ ശക്തമാകുന്നു, പ്രവചനാതീതമായ സ്ഥിതി; മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് മുഖ്യമന്ത്രി

മഴ ശക്തമാകുന്നു, പ്രവചനാതീതമായ സ്ഥിതി; മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് മുഖ്യമന്ത്രി

മഴ കനക്കുമ്പോൾ സംസ്ഥാനത്ത് പ്രവചനാതീതമായ സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ഔദ്യോഗിക മുന്നറിയിപ്പുകൾ ഗൗരവത്തോടെ കാണണം. ഇവ അവഗണിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു

ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ വരുന്ന നാല് ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കാണ് സാധ്യത. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപൊക്കം എന്നിവക്കും സാധ്യതയുണ്ട്. റെഡ് അലർട്ട് ഉള്ള ഉരുൾപൊട്ടൽ മേഖലകളിലെ ജനങ്ങളെ മാറ്റും.

നീലഗിരി കുന്നുകളിൽ അതിതീവ്ര മഴ പെയ്താൽ വയനാട്, പാലക്കാട് ജില്ലകളിൽ അപകട സാധ്യത വർധിക്കും. ഇടുക്കിയിൽ മഴ പെയ്താൽ എറണാകുളത്തെയും ബാധിക്കും. നിലവിൽ മഴയില്ലെങ്കിലും മുന്നറിയിപ്പുകൾ അവഗണിക്കരുത്.

പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് കാര്യമായി കൂടിയിട്ടില്ല. വൈദ്യുതിവകുപ്പിന്റെ പെരിങ്ങൽക്കുത്ത്, കല്ലാർകുട്ടി, ലോവർ പെരിയാർ എന്നീ ഡാമുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. മണിമലയാറിൽ മാത്രമാണ് വെള്ളം വാണിംഗ് ലെവലിന്റെ തൊട്ടടുത്തുള്ളത്.

കനത്ത മഴയും കാറ്റും വന്നാൽ മരങ്ങൾ കടപുഴകിയേക്കാം. ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നാൽ സാമൂഹിക അകലം പാലിക്കണം. ക്വാറന്റൈനിലുള്ളവർ, രോഗലക്ഷണമുള്ളവർ, കൊവിഡ് മൂലം അപകട സാധ്യതയുള്ളവർ, സാധാരണക്കാർ എന്നിങ്ങനെ നാല് വിഭാഗമായി തിരിച്ചാകും ക്യാമ്പുകൾ. നദികളിലോ ജലാശയങ്ങളിലോ ഇറങ്ങരുത്. കൂട്ടം കുടി നിൽക്കാനും പാടില്ല. തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു

കനത്ത മഴ

Share this story