രാജമലയിൽ കുടുങ്ങിക്കിടക്കുന്നത് 70 ലേറെ പേർ; അഞ്ച് ലയങ്ങൾ മണ്ണിനടിയിൽ: വ്യോമസേനയുടെ സഹായം തേടി
ഇടുക്കിയിലെ രാജമലിയിലുണ്ടായ മണ്ണിടിച്ചിലിൽ എഴുപതിലേറെ പേർ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ട്. അഞ്ച് പേർ മരിച്ചു. പത്തു പേരെ രക്ഷപ്പെടുത്തിയതായി ഇടുക്കി എസ്‌പി അറിയിച്ചു. അഞ്ച് ലയങ്ങൾ മണ്ണിനിടയിൽപെട്ടതായും ഇരവികുളം പഞ്ചായത്ത് അംഗം വ്യക്തമാക്കി. രാജമലയിലേക്ക് രക്ഷാ പ്രവർത്തനത്തിന് ഹെലികോപ്റ്റർ സേവനം ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമ സേനയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആവശ്യാനുസരണം ഉടൻ ലഭ്യമാവുമെന്നാണ് കരുതുന്നത്.
https://twitter.com/ANI/status/1291630977026940930?s=20
മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടൊപ്പം 15 ആംബുലന്‍സുകളും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ സംഘത്തേയും നിയോഗിക്കും. ആശുപത്രികള്‍ അടിയന്തരമായി സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
https://twitter.com/ANI/status/1291626623632986112?s=20
പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടമുണ്ടായത്. കണ്ണൻ ദേവൻ പ്ലാൻ്റേഷൻസിലെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ലയങ്ങളിൽ എൺപതോളം തൊഴിലാളികൾ ഉള്ളതായും കരുതപ്പെടുന്നു. ഇവരിൽ കൂടുതൽ പേരും തമിഴ്നാട് സ്വദേശികളാണ്. പെരിയവര പാലം തകർന്നതിനെ തുടർന്ന് അധികൃതർക്ക് ആദ്യം പ്രദേശത്തേക്ക് എത്തിപ്പെടാൻ സാധിച്ചിരുന്നില്ല. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.