കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കരിപ്പൂരിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തിൽ പെട്ട് മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപ വീതമാണ് ലഭിക്കുക. ദുരന്തസ്ഥലം മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സന്ദർശിച്ചു. ഇതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പരുക്കേറ്റ് ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. തുടർ ചികിത്സയുടെ കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാകും. അപകടത്തിൽ മരിച്ച ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 18 പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ നാല് പേർ കുട്ടികളാണ്

മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മരിച്ചവരിൽ എട്ട് പേർ മലപ്പുറം ജില്ലക്കാരും ആറ് പേർ കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരും രണ്ട് പേർ പാലക്കാടുകാരുമാണ്. 16 ആശുപത്രികളിലാണ് പരുക്കേറ്റവർ ചികിത്സ തേടുന്നത്. 149 പേർ ആശുപത്രികളിലുണ്ട്. 23 പേർ പ്രാഥമിക ചികിത്സ തേടി വീടുകളിലേക്ക് മടങ്ങി. ചികിത്സയിൽ കഴിയുന്നവരിൽ 23 പേരുടെ നില ഗുരുതരമാണ്.

വിവരങ്ങൾക്കായി 0495-237690 എന്ന നമ്പറിൽ കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. ഓരോ ആശുപത്രിയിലും ചുമതലകൾ നൽകി സബ് കലക്ടർമാരെ ഏകോപനത്തിനായി നിയോഗിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

 

Share this story