കൊവിഡിനെയും മറന്ന് കോരിച്ചൊരിയുന്ന മഴയത്ത് നാട്ടുകാർ ഓടിയെത്തി, രക്ഷാപ്രവർത്തനത്തിന്

കൊവിഡിനെയും മറന്ന് കോരിച്ചൊരിയുന്ന മഴയത്ത് നാട്ടുകാർ ഓടിയെത്തി, രക്ഷാപ്രവർത്തനത്തിന്

വിമാനം തകർന്നുവെന്ന വാർത്ത കേട്ടതോടെ ആദ്യ നിമിഷങ്ങളിലെ അമ്പരപ്പ് മാത്രമേ കരിപ്പൂരിലെ നാട്ടുകാർക്കുണ്ടായിരുന്നുള്ളു. പിന്നെ മറ്റെല്ലാം മറന്ന് അവർ അപകടസ്ഥലത്തേക്ക് ഓടിയെത്തി. കൊവിഡ് കാലമാണെന്നും കോരിച്ചൊരിയുന്ന മഴയുണ്ടെന്നുമെല്ലാം മറന്നുകൊണ്ടുള്ള രക്ഷാപ്രവർത്തനമാണ് പിന്നെ നടന്നത്.

അധികൃതർക്കൊപ്പം കൈമെയ് മറന്ന് നാട്ടുകാരും ഒന്നിച്ചതോടെയാണ് ഒന്നര മണിക്കൂർ കൊണ്ട് പിളർന്നു കിടന്ന വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തേക്ക് എടുത്ത് ആശുപത്രിയിലേക്ക് എത്തിക്കാനായത്. നാട്ടുകാരുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ മരണസംഖ്യ ഒരുപക്ഷേ ഇനിയുമുയരുമായിരുന്നു.

വിമാനത്തിന്റെ മുൻഭാഗമിടിച്ച് തകർത്ത മതിലിനിടയിലൂടെയാണ് നാട്ടുകാർ ഓടിയെത്തി കുടുങ്ങിക്കിടന്നവരെ പുറത്തേക്ക് എത്തിച്ചത്. മഴയും ഇരുട്ടുമൊക്കെ തടസ്സം നിന്നെങ്കിലും എല്ലാവരും ഒന്നിച്ച് നിന്നതോടെ പ്രതിസന്ധികൾ തരണം ചെയ്തു.

സോഷ്യൽ മീഡിയയും ഉണർന്ന് പ്രവർത്തിച്ചു. രക്തം ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങൾ വിവിധ ഗ്രൂപ്പുകളിലൂടെ പ്രവഹിച്ചു. രോഗികളുമായി ആശുപത്രികളിലേക്ക് ആംബുലൻസുകൾ എത്തുമ്പോൾ തന്നെ രക്തം നൽകാനായി കാത്തുനിന്നവരുടെ നീണ്ട നിര ആശുപത്രികളിലുണ്ടായിരുന്നു. അപകടത്തിൽ ഒറ്റപ്പെട്ടുപോയ കുട്ടികൾക്ക് വേണ്ടിയും സന്ദേശങ്ങൾ പറന്നു.

Share this story