രാജമലയിൽ പ്രഖ്യാപിച്ചത് ആദ്യ ഘട്ട ധനസഹായം, അതോടെ എല്ലാം തീരില്ല; ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി

രാജമലയിൽ പ്രഖ്യാപിച്ചത് ആദ്യ ഘട്ട ധനസഹായം, അതോടെ എല്ലാം തീരില്ല; ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി

രാജമലയിലെയും കരിപ്പൂരിലെയും ദുരന്തത്തിൽ ഇരകളായവർക്ക് വ്യത്യസ്ത ധനസഹായം നൽകിയതിനെ ചിലർ ദുഷ്ടലാക്കോടെ ആരോപണമുയർത്തിയതിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു രണ്ടും രണ്ട് രീതിയിലുള്ള ദുരന്തമാണ്. അതിന് ശേഷമുള്ള പ്രവർത്തനവും രണ്ട് രീതിയിലാണ്.

രാജമലയിൽ പ്രഖ്യാപിച്ചത് ആദ്യ ഘട്ട ധനസഹായമാണ്. അതോടെ എല്ലാം തീരില്ല. അവിടെ രക്ഷപ്രവർത്തനം നടക്കുന്നു. ദുരന്തത്തിന്റെ വ്യാപ്തി പിന്നീടേ വിലയിരുത്താനാകൂ. നഷ്ടം പിന്നീടേ മനസ്സിലാക്കാനാകൂ. എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ജനതയെ ചേർത്തു പിടിക്കേണ്ട അവസ്ഥയാണ്. സർക്കാരിന് മുന്നിലുള്ള ഉത്തരവാദിത്വം അതാണ്.

ജീവനോപാധിയും വാസസ്ഥലവും നഷ്ടപ്പെട്ടു. എല്ലാം ഉറപ്പു വരുത്താനുള്ള ബാധ്യതയുണ്ട്. അത് രക്ഷാപ്രവർത്തനം കഴിഞ്ഞ് മാത്രമേ അത്തരം പ്രശ്‌നം എന്താണെന്ന് മനസ്സിലാക്കാനാകൂ. അവരെ സംരക്ഷിക്കും. അവരുടെ കൂടെ നിൽക്കുകയും ചെയ്യും. പല കാര്യങ്ങളും അതിന്റെ ഭാഗമായി വരും

രാജമലയിൽ പോയില്ല, കരിപ്പൂരിൽ പോയി എന്ന ആരോപണമുണ്ടായി. അതിൽ രണ്ട് കാര്യം നോക്കണം. രക്ഷാപ്രവർത്തനമാണ് ഗൗരവമായി നടക്കേണ്ടത്. അതിനാണ് ആദ്യ ഘട്ടത്തിൽ ശ്രമിക്കേണ്ടത്. വിവിധ ഏജൻസികളെയും വിവിധ ഭാഗങ്ങളെയും ഏകോപിപ്പിക്കണം. രാജമലയിൽ അത് നടക്കുകയാണ്.

അവിടെ എത്തിച്ചേരാനാകാത്ത സാഹചര്യമുണ്ടായിരുന്നു. രണ്ട് മന്ത്രിമാർ ഇപ്പോൾ അവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ അവിടെ എത്താനാകുമോയെന്ന് ശ്രമിച്ചിരുന്നു. കാലവസ്ഥാ മോശമായതിനാൽ ഹെലികോപ്റ്റർ മാർഗം പോകാനാകില്ലെന്ന് വ്യക്തമായി. ഓരോ സ്ഥലത്തിന്റെയും ആവശ്യം അനുസരിച്ച് നടപടി സ്വീകരിക്കുന്നുണ്ട്

കരിപ്പൂരിൽ രക്ഷാപ്രവർത്തനം അവസാനിച്ചു. അതിവിദഗ്ധമായാണ് അത് നടന്നത്. രക്ഷാപ്രവർത്തനത്തിന്റെ വേഗതയെ എല്ലാവരും പ്രശംസിക്കുന്നു. നാടിന്റെ മികവാണ് അവിടെ കാണാനായത്. അപകടത്തിന്റെ ഭീകരത അവിടെ കാണുമ്പോഴാണ് മനസ്സിലാകുക. പൈലറ്റുമാർ മരിച്ചു. വല്ലാത്തൊരു ദുരന്തമാണ്. അത്തരമൊരു ദുരന്തം സംഭവിച്ചാൽ ചിലപ്പോൾ ആരും രക്ഷപ്പെടില്ല. 18 പേരേ മരിച്ചുള്ളു എന്നതിൽ ആശ്വസിക്കാം. രക്ഷാപ്രവർത്തനത്തിന് ശേഷം എന്താണ് വേണ്ടതെന്ന് നോക്കാനാണ് കരിപ്പൂരിൽ പോയത്. വേർതിരിവില്ല, അങ്ങനെ കാണേണ്ടതില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു

കരിപ്പൂർ, പെട്ടിമുടി, മുഖ്യമന്ത്രി

Share this story