ബാലഭാസ്ക്കറിന്‍റെ മരണം; ദുരൂഹതയെന്ന് ആവര്‍ത്തിച്ച് സോബി, നുണപരിശോധനക്ക് തയാര്‍

ബാലഭാസ്ക്കറിന്‍റെ മരണം; ദുരൂഹതയെന്ന് ആവര്‍ത്തിച്ച് സോബി, നുണപരിശോധനക്ക് തയാര്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആസൂത്രിതമായാണ് അപകടം നടന്നതെന്നും ആവര്‍ത്തിച്ച് കലാഭവന്‍ സോബി. ഇത് തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് തയാറാണെന്നും സോബി സിബിഐ ഉദ്യോഗസ്ഥര്‍ക്ക് എഴുതി നല്‍കി.

കൂടാതെ, ബാലഭാസ്ക്കറിന്റെ അപകടം നടന്ന സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടെതായും സോബി ആരോപിക്കുന്നു. സോബിയുടെ ഈ ആരോപണങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കാനാണ് സിബിഐ യുടെ തീരുമാനം. സോബി നല്‍കിയ മൊഴിയുടെ വിശദമായ വിവരങ്ങള്‍ ചോദിച്ചറിയാന്‍ തിരുവനന്തപുരം സിബിഐ ഓഫീസിലേക്ക് വിളിപ്പിച്ചപ്പോഴാണ് നുണ പരിശോധനയ്ക്ക് തയാറാണെന്ന് സോബി അറിയിച്ചത്.

ബാലഭാസ്ക്കറിന്‍റെ മരണത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയ വ്യക്തിയാണ് കോതമംഗലം സ്വദേശിയായ കലാഭവന്‍ സോബി. അപകടമുണ്ടാകുന്നതിന് മുന്‍പ് ബാലഭാസ്ക്കറിന്‍റെ കാര്‍ ഗുണ്ടകളുടെ സംഘം തല്ലിപൊളിക്കുന്നത് കണ്ടതായും സോബി പറയുന്നു.

അപകടസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ രണ്ടു പേരെ കണ്ടെന്നായിരുന്നു ക്രൈംബ്രാഞ്ചിന് മുന്‍പില്‍ സോബി നല്‍കിയ മൊഴി. ആ മൊഴിയില്‍ കാര്‍ തല്ലിപൊളിച്ചത് സംബന്ധിച്ച് പറഞ്ഞിട്ടില്ല. മൊഴിയിലെ ഈ വൈരുധ്യം സിബിഐ അന്വേഷിക്കും. അപകടം നടന്നു പത്ത് മിനിറ്റിനകം താന്‍ അതുവഴി കടന്നുപോയതായും അപ്പോള്‍ ഒരാള്‍ ഇടതുവശത്തേക്ക് ഓടുന്നതും മറ്റൊരാള്‍ വലതുവശത്തേക്ക് ബൈക്ക് തള്ളി മാറ്റുന്നതും കണ്ടെന്നാണ് സോബി പറയുന്നത്.

അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളാണെന്ന് കരുതി വാഹനത്തിന്റെ വേഗം കുറച്ചെങ്കിലും അവര്‍ കൈ കാണിച്ചില്ലെന്നും മുന്‍പോട്ട് പോയപ്പോള്‍ കുറച്ചാളുകള്‍ ചേര്‍ന്ന് തന്‍റെ വണ്ടിയുടെ ബോണറ്റില്‍ അടിച്ച് വണ്ടിയെടുത്ത് മാറ്റാന്‍ ആക്രോശിച്ചുവെന്നും സോബി പറയുന്നു.

ഇതിനിടെ, റോഡരികില്‍ ചുവന്ന ടീഷര്‍ട്ടും കണ്ണട വച്ചൊരാള്‍ നിന്നിരുന്നുവെന്നും അത് സരിത്താണെന്നുമാണ് സോബിയുടെ ആരോപണം. മറ്റെല്ലാവരും തെറി വിളിച്ചപ്പോള്‍ ഒന്നും മിണ്ടാതെ പോക്കറ്റില്‍ കയ്യിട്ട് മാറി നിന്നതാണ് സരിത്തിന്റെ രൂപം ഓര്‍മിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Share this story