പെട്ടിമുടി പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭാ യോഗ തീരുമാനം; വാളയാർ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി

പെട്ടിമുടി പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭാ യോഗ തീരുമാനം; വാളയാർ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി

ഇടുക്കി രാജമല പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങും. പെട്ടിമുടിയിൽ രക്ഷാപ്രവർത്തനവും തെരച്ചിലും പൂർത്തിയാക്കിയ ശേഷമാകും റിപ്പോർട്ട് വാങ്ങുക

വിശദമായ ചർച്ചകൾക്ക് ശേഷം തുടർ നടപടികൾ സ്വീകരിക്കും. അപകടത്തിൽപ്പെട്ടവരുടെ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുക്കും. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായ ധനമായി നൽകാനും സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.

വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കും. പെൺകുട്ടികളുടെ മരണം സംബന്ധിച്ച അന്വേഷണത്തിലെ വീഴ്ചകളെ കുറിച്ച് ഹനീഫ കമ്മീഷൻ അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

റിപ്പോർട്ടിലെ ശുപാർശകൾ പ്രകാരം കേസ് ആദ്യം അന്വേഷിച്ച് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. വീഴ്ച വരുത്തിയ എല്ലാ ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കാനാണ് മന്ത്രിസഭയുടെ നിർദേശം

Share this story