കള്ളപ്പണം വെളുപ്പിക്കൽ: ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
നോട്ടുനിരോധന കാലത്ത് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമായ ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി. വിജിലൻസും എൻഫോഴ്‌സ്‌മെന്റും നടത്തുന്ന അന്വേഷണങ്ങൾ തുടരാൻ ഹൈക്കോടതി അനുമതി നൽകി. അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെടുന്ന വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റിന് വിജിലൻസ് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു
നോട്ട് നിരോധനകാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ രണ്ട് അക്കൗണ്ടുകൾ വഴി പത്ത് കോടി രൂപയുടെ കള്ളപ്പണം ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചെന്നാണ് കേസ്. പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ നിന്നാണ് ഈ തുക ലഭിച്ചതെന്നും ആരോപണം ഉയർന്നിരുന്നു
കളമശ്ശേരി സ്വദേശി ഗിരീഷ്ബാബുവാണ് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് എൻഫോഴ്‌സ്‌മെന്റും കേസിൽ അന്വേഷണം ആരംഭിച്ചത്. തന്നെ സ്വാധീനിക്കാനും ഇബ്രാഹിംകുഞ്ഞ് ശ്രമിച്ചതായി ഗിരീഷ് ബാബു ഹൈക്കോടതിയെ അറിയിച്ചിരുന്നു