ജലീലിന് കുരുക്ക് മുറുകുന്നു; നയതന്ത്ര പാഴ്സലുകൾക്ക് രണ്ടു വർഷമായി അനുമതി നൽകിയിട്ടില്ല

ജലീലിന് കുരുക്ക് മുറുകുന്നു; നയതന്ത്ര പാഴ്സലുകൾക്ക് രണ്ടു വർഷമായി അനുമതി നൽകിയിട്ടില്ല

തിരുവനന്തപുരം: പാഴ്സൽ എത്തിയതുമായി ബന്ധപ്പെട്ട മന്ത്രി കെ. ടി. ജലീലിന്റെ വാദം പൊളിയുന്നു. രണ്ടു വർഷമായി നയതന്ത്ര പാഴ്സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന സർക്കാരിന്റെ പ്രോട്ടോകോൾ ഓഫീസർ ബി. സുനിൽകുമാർ കസ്റ്റസിനോട് പറഞ്ഞു.

ഇദ്ദേഹം തപാലിലൂടെയും ഇമെയിലിലൂടെയും വിശദീകരണം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് വരുന്ന നയതന്ത്ര പാഴ്സലുകൾക്ക് അനുമതി നൽകുന്നത് പ്രോട്ടോകോൾ ഓഫീസറാണ്. ഇദ്ദേഹത്തിന്റെ സമ്മതപത്രം ഹാജരാക്കിയാൽ മാത്രമേ പാഴ്സൽ വിട്ടുനൽകൂ. മാത്രമല്ല പാഴ്സൽ വിട്ടു നൽകിയതായി അറിയിച്ച് പ്രോട്ടോകോൾ ഓഫീസർക്ക് കത്തും നൽകും.

ഇക്കാര്യങ്ങളിൽ എൻഐഎയ്ക്ക് ഉടൻ തന്നെ മറുപടി നൽകുമെന്നും പ്രോട്ടോകോൾ ഓഫീസർ അറിയിച്ചിട്ടുണ്ട്. എന്നാൽ നയതന്ത്ര പാഴ്സൽ ആയാണ് മത ഗ്രന്ഥങ്ങൾ എത്തിയതെന്നാണ് ജലീലിന്റെ വാദം. ആ വാദമാണ് ഇതോടെ പൊളിയുന്നത്. മന്ത്രി ജലീൽ പല കാര്യങ്ങൾക്കും യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടത് പ്രോട്ടോകോൾ ലംഘിച്ചാണെന്ന് അന്വേഷണ ഏജൻസികൾ വിദേശകാര്യ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

മാത്രമല്ല മന്ത്രിമാർ നേരിട്ട് വിദേശ രാജ്യങ്ങളുടെ ഓഫീസുമായി ബന്ധപ്പെടരുതെന്ന നിർദ്ദേശം ലംഘിച്ച ജലീൽ 2018 ന് ശേഷം നിരവധി സ്വകാര്യ സന്ദർശനങ്ങൾ യുഎഇ കോൺസുലേറ്റിൽ നടത്തിയെന്നാണ് റിപ്പോർട്ട്. ഇത്തരം ചട്ടലംഘനം സംബന്ധിച്ച കാര്യങ്ങളിൽ നടപടിയെടുക്കേണ്ടത് ഇനി വിദേശകാര്യ മന്ത്രാലയമാണ്.

Share this story