പ്രതിപക്ഷത്തിന് അവരെ തന്നെയാണ് അവിശ്വാസം; കോൺഗ്രസിന്റെ കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷത്തിന് അവരെ തന്നെയാണ് അവിശ്വാസം; കോൺഗ്രസിന്റെ കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന് മുഖ്യമന്ത്രി

നിയമസഭയിൽ സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. സ്വയം വിശ്വാസം നഷ്ടപ്പെട്ട പ്രതിപക്ഷം സർക്കാരിനെതിരെ കൊണ്ടുപിടിച്ച പ്രചാരണം നടത്തുന്നതിന്റെ ഭാഗമായാണ് അവിശ്വാസ പ്രമേയ രൂപത്തിൽ നിയമസഭയിലെത്തിയത്. അവിശ്വാസം ആരിൽ എന്നതാണ് പ്രശ്‌നം

പ്രതിപക്ഷത്തിന് അമ്പരപ്പാണ്. ജനപിന്തുണയുടെ കാര്യം ഒട്ടേറെ അംഗങ്ങൾ ചൂണ്ടിക്കാട്ടി. യുഡിഎഫിൽ ഉണ്ടായിരുന്നവർ തന്നെ വിഘടിച്ച് നിൽക്കുന്ന അവസ്ഥയാണ്. ഈ അസ്വസ്ഥത രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് നടന്ന വോട്ടെടുപ്പിൽ വരെ പ്രകടമാണ്. ഈ അസ്വസ്ഥതക്ക് മറയിടാനുള്ള ശ്രമമാണോ അവിശ്വാസ പ്രമേയം എന്ന് പറയേണ്ടത് പ്രതിപക്ഷമാണ്

സർക്കാർ അധികാരത്തിലെത്തുമ്പോൾ 91 സീറ്റായിരുന്നു. ഇപ്പോൾ 93 സീറ്റായി. ജനവിശ്വാസം കൂടിയതിനുള്ള തെളിവാണിത്. കേരളത്തിൽ ഇടതുസർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോൾ ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിൽ അടി നടക്കുകയാണ്. സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുമെന്ന് അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയാണെങ്കിൽ നേരത്തെ വെച്ചൊഴിഞ്ഞു. ഇത്രയും പാരമ്പര്യമുള്ള ാപർട്ടിക്ക് എന്താണ് നേതാവില്ലാത്ത അവസ്ഥയായി പോയത്.

വയനാട്ടിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിച്ചതിൽ പോലും കോൺഗ്രസിനകത്ത് ഭിന്നാഭിപ്രായമുണ്ട്. ഇതെല്ലാം കോൺഗ്രസ് സ്വയം വിലയിരുത്തണം. രാജ്യം നേരിടുന്ന ഏതെങ്കിലും ഒരു വിഷയത്തിൽ ഒന്നിച്ചൊരു നിലപാടെടുക്കാൻ കോൺഗ്രസിന് സാധിക്കുന്നുണ്ടോ. അയോധ്യ വിഷയത്തിലടക്കം ബിജെപിക്ക് പിന്നണി പാടുകയാണ് കോൺഗ്രസ്. കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോകുകയാണെന്ന് കോൺഗ്രസ് നേതാക്കൾ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story