വിലക്ക് നീക്കി; മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഓണത്തിന് പൂക്കള്‍ വില്‍ക്കാം

വിലക്ക് നീക്കി; മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഓണത്തിന് പൂക്കള്‍ വില്‍ക്കാം

തിരുവനന്തപുരം: ഓണത്തിന് മറ്റു സംസ്ഥാനങ്ങളിൽനിന്ന് പൂക്കൾ എത്തിക്കാം. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നാണ് നിർദേശം. പൂക്കൾ കൊണ്ടു വരരുതെന്ന നേരത്തെയുള്ള സർക്കാർ ഉത്തരവ് ചീഫ് സെക്രട്ടറി തിരുത്തി.

മറ്റു സംസ്ഥാനങ്ങളിലെ കച്ചവടക്കാർക്കും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പൂക്കൾ വിൽക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. പൂ കൊണ്ടു വരുന്ന കുട്ടയും മറ്റും ഉപയോഗത്തിന് ശേഷം നശിപ്പിക്കണം. ഇടകലർന്ന് കച്ചവടം നടത്തരുത്. ശാരീരിക അകലമടക്കമുള്ള നിയന്ത്രണം പാലിക്കണം. പരമാവധി കാഷ്ലെസ് സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടർന്നാണ് സർക്കാർ നേരത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് പൂക്കൾ കൊണ്ടുവരുന്നതിന് വിലക്കിയിരുന്നത്. എന്നാൽ പച്ചക്കറിയും മറ്റു ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുമ്പോൾ പൂക്കൾക്ക് മാത്രം എന്തിനാണ് വിലക്കെന്ന ആക്ഷേപമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം മാറ്റിയത്.

ഓണക്കാലത്ത് കോവിഡുമായി ബന്ധപ്പെട്ട ചുമതല നിർവഹിക്കുന്നതിനായി 20000 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്റ്റേഷനുകളിലേതടക്കം സാധാരണയുള്ള ജോലികൾക്കായി 10000 ഉദ്യോഗസ്ഥരേയും നിയോഗിച്ചു. ജനങ്ങൾ വീട്ടിലിരുന്ന് തന്നെ ഓണം ആഘോഷിക്കുന്നുവെന്ന് പോലീസ് ഉറപ്പ് വരുത്തും. ഓണക്കാലത്തെ നിയന്ത്രണം നടപ്പിലാക്കാൻ ജനമൈത്രി പോലീസും രംഗത്തുണ്ടാകും.

Share this story