വിവാദ പരാമര്‍ശം: രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് മന്ത്രി കെ.കെ. ശൈലജ

വിവാദ പരാമര്‍ശം: രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: ‘ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മാത്രമേ പീഡിപ്പിക്കാനാവൂ എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോയെന്ന’ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം വിവാദമാകുന്നു. വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ രംഗത്തെത്തി.

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ എന്‍.ജി.ഒ സംഘടനയിലെ അംഗവും സജീവപ്രവര്‍ത്തകനും അല്ലെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടുള്ള ചെന്നിത്തലയുടെ പ്രതികരണമാണ് വിവാദമായത്.

‘സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്നും സ്ത്രീകളെ അപമാനിക്കുന്ന ഒരു കുറ്റവാളിക്കും ആരോഗ്യ വകുപ്പില്‍ സ്ഥാനമുണ്ടാകില്ലായെന്നും ആരോഗ്യ മന്ത്രി പറഞ്ഞു’. പ്രതിപക്ഷ നേതാവിന്റെ പരമാര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയിലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

പ്രദീപ് കുമാര്‍ കോണ്‍ഗ്രസുകാരനാണെന്ന് വെറുതെ കളളത്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. താന്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയല്ല അറിഞ്ഞതെന്നും എന്‍.ജി.ഒ യൂണിയനില്‍ പെട്ട ആളാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ചെന്നിത്തല പറഞ്ഞു.

കുളത്തൂപ്പുഴ ഗവ. ആശുപത്രിയിലെ ജെ.എച്ച്.ഐ പ്രദീപ് കുമാര്‍ സെപ്റ്റംബര്‍ മൂന്നാം തിയതിയാണ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് പീഡിപ്പിച്ചത്. കുളത്തൂപ്പുഴ സ്വദേശിനി മലപ്പുറത്ത് ഹോം നഴ്‌സായി ജോലിചെയ്യുകയായിരുന്നു. നാട്ടിലെത്തിയപ്പോള്‍ ഇവരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ചില ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോള്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമായി. ഫലം നെഗറ്റീവാകുകയും ചെയ്തു.

തിരികെ മലപ്പുറത്ത് പോകാന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. ഇതിനായി ഫോണില്‍ വിളിച്ചപ്പോള്‍ പാലോട് എത്താന്‍ പ്രദീപ് ആവശ്യപ്പെട്ടു. പാലോട് എത്തി വിളിച്ചപ്പോള്‍ ഭരതന്നൂരിലെ തന്റെ വീട്ടിലെത്താന്‍ നിര്‍ദേശിക്കുകയും ഭരതന്നൂരിലെ വാടകവീട്ടിലെത്തിയ യുവതിയെ രണ്ടു ദിവസം തുടര്‍ച്ചയായി കെട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് പരാതി.

പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. വാക്കുകള്‍ വളച്ചൊടിച്ചാണ് ചിലര്‍ പരിഹസിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

Share this story