പമ്പ ത്രിവേണിയിലെ മണൽ നീക്കം; വിജിലൻസ് അന്വേഷണത്തിന് സ്റ്റേ

പമ്പ ത്രിവേണിയിലെ മണൽ നീക്കം; വിജിലൻസ് അന്വേഷണത്തിന് സ്റ്റേ

കൊച്ചി: പമ്പ ത്രിവേണിയിലെ മണൽ നീക്കം ചെയ്യാൻ പൊതുമേഖലാ സ്ഥാപനത്തിന് അനുമതി നൽകിയതിനെതിരായ വിജിലൻസ് കോടതി അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്റ്റേ. വിജിലൻസ് ഡയറക്ടർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. കരാറിന് പിന്നിൽ അഴിമതിയില്ലെന്നും ദുരന്തനിവാരണ നിയമപ്രകാരം അതോറിറ്റി ചെയർമാനായ കലക്ടർക്ക് കരാർ നൽകാൻ അധികാരമുണ്ടെന്നും വിജിലൻസ് ഡയറക്ടർ ഹർജിയിൽ ചൂണ്ടിക്കാട്ടി.

കരാറിന് പിന്നിൽ അഴിമതി ഉണ്ടെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. 2018 ലെ പ്രളയത്തിൽ പമ്പയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാനാണ് കണ്ണുരിലെ കേരള ക്ലേസ് ആൻറ് മിനറൽസിന് കലക്ടർ അനുമതി നൽകിയത്.

പമ്പ മണൽക്കടത്ത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിൽ ഒന്നാണെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. മണൽക്കടത്ത് വിജിലൻസ് അന്വേഷിക്കണമെന്ന് ചെന്നിത്തല നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിജിലൻസ് അന്വേഷണം സർക്കാർ തള്ളി. മണൽനീക്കൽ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടിയാണെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവിന്റെ വിജിലൻസ് അന്വേഷണമെന്ന ആവശ്യം സർക്കാർ തള്ളിയത്.

എന്നാൽ പിന്നീട് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കേരള ക്ലേയ്‌സ് ആൻഡ് സെറാമിക്‌സ് പ്രൊഡക്റ്റ്സ് ലിമിറ്റഡിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഈ അനുമതിയുടെ മറവിൽ ക്ലേയ്‌സ് ആൻഡ് സെറാമിക്‌സ് കമ്പനി മറ്റു സ്വകാര്യ കമ്പനികൾക്ക് മണ്ണ് മറച്ചുവിൽക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം. പത്തനംതിട്ട ജില്ലാ കലക്‌ടറാണ് അനുമതി നൽകിയത്. ഇതിൽ അഴിമതിയുണ്ടെന്ന് ചെന്നിത്തല ആരോപിക്കുന്നു.

Share this story