വിവാദ കാർഷിക ബിൽ: കേരളം സുപ്രിംകോടതിയിലേക്ക്

വിവാദ കാർഷിക ബിൽ: കേരളം സുപ്രിംകോടതിയിലേക്ക്

തിരുവനന്തപുരം: രാജ്യത്ത് കാർഷിക ബിൽ പാസാക്കിയ കേന്ദ്ര സർക്കാർ നിലപാടിനെതിരെ കേരളം സുപ്രിംകോടതിയിലേക്ക്. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കാർഷിക ബിൽ സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടക്കുന്നതാണെന്നാണ് മന്ത്രിസഭ വിലയിരുത്തല്‍. ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.

ബില്ലിനെതിരെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ഉയര്‍ന്ന് വരികയും ഇടത് എംപിമാര്‍ സമരത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടയിലാണ് സംസ്ഥാനം നേരിട്ട് തന്നെ നിയമ പോരാട്ടത്തിനിറങ്ങുന്നത്. കര്‍ഷകരെ ബാധിക്കുന്ന വിഷയത്തില്‍ സംസ്ഥാനത്തിന് എന്ത് തുടര്‍ നടപടി സ്വീകരിക്കാമെന്ന കാര്യത്തില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനോട് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ രാജ്യസഭ പാസാക്കിയ ബില്ലുകളെയും നിയമപരമായി ചോദ്യം ചെയ്യാനാകും എന്നാണ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ബില്ലിനെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ കണ്‍കറന്റ്ലിസ്റ്റിലുള്ള വിഷയമായ കൃഷിയില്‍ നിയമനിര്‍മാണം നടത്തുമ്പോള്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്‌നമാണെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. നേരത്തെ കേന്ദ്രം കൊണ്ടു വന്ന അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റി ആക്‌ട് കേരളവും ബിഹാറും അടക്കം എട്ട് സംസ്ഥാനങ്ങള്‍ ഇനിയും അംഗീകരിച്ചിട്ടില്ല.

Share this story