സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടനില്ല; നിയന്ത്രണങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നതിന് ഇടപെടല്‍ ശക്തമാക്കും

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടനില്ല; നിയന്ത്രണങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നതിന് ഇടപെടല്‍ ശക്തമാക്കും

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനം തടയുന്നതിന് ഒറ്റക്കെട്ടായി നീങ്ങണമെന്ന് സര്‍വകക്ഷി യോഗം തീരുമാനിച്ചു. ഏകീകൃതമായ രീതിയില്‍ കൊവിഡിനെ പ്രതിരോധിക്കണമെന്ന കാര്യത്തിലും അതിന് കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന കാര്യത്തിലും എല്ലാവര്‍ക്കും യോജിപ്പുണ്ടായി. ആദ്യമേ തന്നെ ഈ സാഹചര്യം നേരിടുന്നതിന് ലോക്ക്ഡൗണ്‍ ഒരു പരിഹാരമല്ല എന്ന് ചൂണ്ടിക്കാണിച്ചിരുന്നു. അതിനോട് എല്ലാവരും യോജിക്കുകയും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നതിന് ഇടപെടല്‍ ആവശ്യമാണെന്ന് നിര്‍ദേശിക്കുകയും ചെയ്തു. പരിപാടികള്‍ നടക്കുമ്പോള്‍ നിശ്ചിത എണ്ണം ആളുകള്‍ മാത്രമേ പരിപാടികളില്‍ ഉണ്ടാകാവൂ. വിവാഹം ആയാലും മരണനാന്തര ചടങ്ങുകളായാലും സാമൂഹ്യമായ മറ്റ് ചടങ്ങുകളായാലും രാഷ്ട്രീയമായ ചടങ്ങുകളായാലും ഇതിലെല്ലാം പങ്കെടുക്കുന്ന ആളുകളുടെ എണ്ണം സര്‍ക്കാര്‍ തീരുമാനിക്കണമെന്നും സര്‍വകക്ഷി യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ലോക്ക്ഡൗണിന് ശേഷം രാജ്യത്താകെ വിവിധ മേഖലകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയാണ്. അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇത് ആവശ്യമാണ്. കമ്പോളങ്ങളിലും റീട്ടെയില്‍ വ്യാപാര സ്ഥാപനങ്ങളിലും ആദ്യഘട്ടത്തിലുണ്ടായ ജാഗ്രതയ്ക്ക് കുറവുണ്ടായിട്ടുണ്ട്. ഇതിന്റെ ദൂഷ്യഫലം പ്രത്യക്ഷത്തില്‍ കാണുന്നുമുണ്ട്. ഇവിടെ ഫലപ്രദമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിലവിലെ സംവിധാനത്തോടൊപ്പം പ്രാദേശിക തലത്തിലെ രാഷ്ട്രീയ കക്ഷി നേതാക്കള്‍ നല്ല ഇടപെടല്‍ നടത്തേണ്ടതുണ്ട്.

ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് ഉടനീളം നാനാമേഖലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന അവസ്ഥയാണുള്ളത്. നമ്മുടെ സമ്പദ്ഘടനയെ ചലിപ്പിക്കുന്നതിന് അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷം തൊഴില്‍ ശക്തിക്ക് ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിന് തുറന്ന് പ്രവര്‍ത്തിക്കല്‍ ആവശ്യമാണ്. അതോടൊപ്പം തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കലും പ്രധാനമാണ്. ഇതില്‍ വീഴ്ചകളുണ്ടാകാതെ ശ്രദ്ധിക്കാന്‍ നേതൃത്വപരമായ പങ്കുവഹിക്കാന്‍ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിച്ചു. നാളിതുവരെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുവേ നല്ല പിന്തുണയാണ് എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ളത്.

ചില ഘട്ടങ്ങളില്‍ സങ്കുചിത താത്പര്യങ്ങള്‍ നാം പൊതുവായി നേരിടുന്ന ഭീഷണിയെ അവഗണിച്ച് പൊന്തിവന്നിട്ടുണ്ട്. രോഗവ്യാപനം വലിയൊരു ഭീഷണിയായി പത്തിവിടര്‍ത്തുമ്പോള്‍ ഇത്തരം പ്രവണതകള്‍ ഇനിയൊരിക്കലും ഉണ്ടാകാതിരിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധമാകണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്ഥിതി അതി സങ്കീര്‍ണമാകാന്‍ സാധ്യതയുണ്ട്.

നിലവിലുള്ള സാഹചര്യത്തിന്റെ ഗൗരവമുള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനം എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണം. ഈ നിലയ്ക്ക് അണികളെ ജാഗ്രതപ്പെടുത്താന്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതൃത്വം തയാറാകണം. നാടിനെയും ജനങ്ങളെയും മുന്‍നിര്‍ത്തിയുള്ള ഉത്തരവാദിത്വ പൂര്‍ണമായ രാഷ്ട്രീയ പ്രവര്‍ത്തനമേ ഉണ്ടാകൂ എന്ന് ഉറപ്പുവരുത്താന്‍ ഒരുമിച്ച് നീങ്ങണം എന്ന അഭ്യര്‍ത്ഥന രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Share this story