എം.ശിവശങ്കറിന് സസ്പെന്‍ഷന്‍ ദിവസം മുതല്‍ ഒരു വര്‍ഷത്തേക്ക് അവധി അനുവദിച്ചു

എം.ശിവശങ്കറിന് സസ്പെന്‍ഷന്‍ ദിവസം മുതല്‍ ഒരു വര്‍ഷത്തേക്ക് അവധി അനുവദിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സെക്രട്ടറി എം. ശിവശങ്കറിന് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ അവധി അനുവദിച്ചു. നിലവില്‍ സസ്പെന്‍ഷനിലുള്ള ശിവശങ്കറിന് ജുലൈ ഏഴ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അവധി നല്‍കിയിരിക്കുന്നത്.

നേരത്തെ ശിവശങ്കറിനെ സര്‍വീസില്‍നിന്നും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് സസ്‌പെന്‍ഷന്‍ നാല് മാസത്തേക്ക് നീട്ടുകയും ചെയ്തു. നിലവില്‍ സസ്‌പെന്‍ഷനിലാണ് ഇദ്ദേഹം.

സസ്പെന്‍ഷനിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കുന്ന നടപടി അസാധാരണമാണ്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി സെക്രട്ടറി പദവിയില്‍ നിന്നും മാറ്റി നിര്‍ത്തിയ അന്നുമുതലുള്ള അവധിയാണ് സര്‍ക്കാര്‍ ശിവശങ്കറിന് നല്‍കിയിരിക്കുന്നത്.

സ്വകാര്യ ആവശ്യത്തിന് അദ്ദേഹത്തിന് അവകാശമുള്ള അവധി അനുവദിച്ചിരിക്കുന്നു എന്നാണ് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്. മുന്‍കാല പ്രാബല്യത്തോടെ അവധി അനുവദിച്ചതോടെ സസ്പെന്‍ഷന്‍ കാലയളവിലുള്ള ശമ്പളവും ശിവശങ്കറിന് ലഭിക്കും.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിനു അടുത്ത ബന്ധമുണ്ടെന്നും ശിവശങ്കര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്.

Share this story