കൊവിഡ് വ്യാപനം രൂക്ഷം, കേരളത്തില്‍ സ്കൂളുകള്‍ തുറക്കില്ല

കൊവിഡ് വ്യാപനം രൂക്ഷം, കേരളത്തില്‍ സ്കൂളുകള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ 15ന് ശേഷം സംസ്ഥാനങ്ങള്‍ക്ക് സ്കൂള്‍ തുറക്കുന്നത് തീരുമാനിക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

തീയറ്ററുകളിലും മള്‍ടിപ്ലക്സുകളും പകുതി പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള നിര്‍ദേശവും കേരളം ഇപ്പോള്‍ നടപ്പാക്കില്ല. അണ്‍ലോക്ക് നാലാം ഘട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം സാമൂഹിക, സാംസ്കാരിക, മത ചടങ്ങുകള്‍ക്ക് നൂറു പേരെ വരെ പങ്കെടുപ്പിക്കാം എന്നാണ് കേന്ദ്ര നിര്‍ദേശം.

എന്നാല്‍, കേരളത്തിലെ കൊവിഡ് വ്യാപനം സൂപ്പര്‍ സ്പ്രഡ് നിലയിലേക്ക് ഏതു നിമിഷവും കടന്നേക്കാം എന്ന വിലയിരുത്തല്‍ ഉള്ളതിനാല്‍ അതിനും കേരളം തയാറായിട്ടില്ല. കഴിഞ്ഞ മാസം 21 മുതലാണ് കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചത്.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് 100 പേര്‍ക്ക് പങ്കെടുക്കാം. എന്നാല്‍, സംസ്ഥാനത്ത് നിലവിലുള്ള ഇളവുകള്‍ മാത്രം മതിയെന്നാണ് സര്‍ക്കാരിന്‍റെ തീരുമാനം. വിവാഹങ്ങള്‍ക്ക് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരെയു൦ പങ്കെടുപ്പിക്കാമെന്ന നിര്‍ദേശം സംസ്ഥാനത്ത് തുടരും.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നതിന് കേരളത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള CRPC 144 അനുസരിച്ചാണ് സര്‍ക്കാരിന്റെ ഉത്തരവ്.

ഒക്ടോബര്‍ മൂന്ന് രാവിലെ ഒന്‍പത് മണി മുതല്‍ മുപ്പതാം തീയതി അര്‍ദ്ധരാത്രി വരെയാണ് വിലക്ക്. വിവാഹ, മരണാന്തര ചടങ്ങുകള്‍ തുടങ്ങിയ അടിയന്തര ആവശ്യങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആളുകള്‍ കൂട്ടം കൂടുന്ന മറ്റ് എല്ലാ പരിപാടികള്‍ക്കും വിലക്കുണ്ട്.

Share this story