സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊന്നത് ആർ എസ് എസ് എന്ന് മന്ത്രി മൊയ്തീൻ; പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊന്നത് ആർ എസ് എസ് എന്ന് മന്ത്രി മൊയ്തീൻ; പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

തൃശ്ശൂർ കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊന്നത് ആർ എസ് എസ്-ബജ്‌റംഗ്ദൾ പ്രവർത്തകരാണെന്ന് സിപിഎം. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ സനൂപിനെ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കുത്തിക്കൊലപ്പെടുത്തിയത്.

സനൂപിനൊപ്പമുണ്ടായിരുന്ന ജിതിൻ, വിപിൻ എന്നീ സിപിഎം പ്രവർത്തകർക്കും വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സനൂപിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും ആർ എസ് എസ് ആണ് പിന്നിലെന്നും മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.

കുത്തേറ്റ ശേഷം സനൂപ് മൂന്ന് മീറ്ററോളം ദൂരം ഓടിയിരുന്നു. പ്രദേശത്തെ ഒരു വീട്ടമ്മയുടെ മുന്നിലേക്കാണ് സനൂപ് ഓടി വീണത്. നന്ദൻ എന്നയാളാണ് സനൂപിനെ ഓടിച്ചിട്ട് കുത്തിയതെന്ന് ഒപ്പമുള്ളവർ പറയുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് നന്ദൻ.

സനൂപിന്റെ കൂട്ടുകാരനുമായി അക്രമി സംഘത്തിന് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് പറഞ്ഞ് തീർക്കുന്നതിനായാണ് സനൂപും സംഘവും ഇവിടെ എത്തിയത്. ഇവരെത്തുമ്പോൾ അക്രമി സംഘം മദ്യപിക്കുകയായിരുന്നു. നെഞ്ചിനും വയറിനുമാണ് സനൂപിന് കുത്തേറ്റത്.

Share this story