കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളത്; രമേശ് ചെന്നിത്തല
തിരുവനന്തപുരം: കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതിലേക്കാണ് കാര്യങ്ങളെത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞു പോകുന്നതാണ് മാന്യത. കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനത്ത് ഉള്ളതെന്നും ഇനിയെങ്കിലും രാജിവച്ച് ഒഴിഞ്ഞു കൂടെ എന്നും ചെന്നിത്തല ചോദിച്ചു.
സ്പേസ് പാര്‍ക്കിലെ തന്‍റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടയെന്നും ആറ് തവണ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നുമാണ് സ്വപ്നയുടെ മൊഴി. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെൻ്റ് കേസിൽ കോടതിയിൽ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സ്വപ്നയുടെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വപ്നയുടെ നിയമനത്തില് മുഖ്യമന്തിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിനോ പങ്കില്ലെന്ന സര്‍ക്കാര്‍ വാദം പൊളിക്കുന്നതാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് സ്വപ്ന നല്കിയിരിക്കുന്ന മൊഴി. കള്ളക്കടത്ത് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം സംശയായീതമായി തെളിയിക്കപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിലെ മുഴുവൻ ജനങ്ങളെയും നാണം കെടുത്തിയ മുഖ്യമന്ത്രിയാണ് അധികാരത്തിലിരിക്കുന്നത്. ഇഡിയുടെ കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടു മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലേ. ഇനി കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യാൻ പോകുന്നത് മുഖ്യമന്ത്രിയെ തന്നെയാണ്. അതോടെ ’ആ പൂതി’ നടക്കാൻ പോവുകയാണെന്നു ചെന്നിത്തല പരിഹസിച്ചു. സ്വപ്നയുടെ മൊഴി പുറത്ത് വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന് നെഞ്ചിടിപ്പ് കൂടുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യം അടക്കം ശക്തമായ സമരപരിപാടികൾക്ക് യുഡിഎഫ് രൂപം നൽകും. പ്രക്ഷോഭം 15 ന് ചേരുന്ന യുഡിഎഫ് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു