വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് റെഡ് ക്രെസന്റിനെ എത്തിച്ചത് എം ശിവശങ്കറെന്ന് സൂചന; നടന്നത് നാലരക്കോടി രൂപയുടെ കമ്മീഷന്‍ ഇടപാടുകള്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് റെഡ് ക്രെസന്റിനെ എത്തിച്ചത് എം ശിവശങ്കറെന്ന് സൂചന; നടന്നത് നാലരക്കോടി രൂപയുടെ കമ്മീഷന്‍ ഇടപാടുകള്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് റെഡ് ക്രെസന്റിനെ എത്തിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം വ്യക്തമാക്കി ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

റെഡ് ക്രെസന്റിന് സമര്‍പ്പിച്ച പ്ലാനും എസ്റ്റിമേറ്റും പ്രകാരം 20 കോടി രൂപ നിര്‍മ്മാണച്ചെലവുണ്ടാകുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഫ്‌ളാറ്റ് സമുച്ചയ നിര്‍മ്മാണത്തിന് യുഎഇയില്‍ നിന്ന് സ്‌പോണ്‍സറെ കിട്ടാന്‍ സാദ്ധ്യതയുണ്ടെന്ന് ശിവശങ്കര്‍ പറഞ്ഞെന്ന് ലൈഫ് മിഷന്‍ സിഇഒ പറയുന്നു. അതുകൊണ്ട് അനുയോജ്യമായ സ്ഥലം നിര്‍ദേശിച്ച് ഡിപിആറും പ്ലാനിന്റെ പവര്‍ പോയിന്റ് പ്രസന്റേഷനും അയച്ചുകൊടുക്കാനും ശിവശങ്കര്‍ പറഞ്ഞു.

ഇതിനെതുടര്‍ന്ന് വടക്കാഞ്ചേരിയിലെ സ്ഥലം അനുയോജ്യമാണെന്ന് ലൈഫ് മിഷന്‍ ശിവശങ്കറിനെ അറിയിച്ചു. റെഡ് ക്രെസന്റും യുണിടാകുമായി ഒപ്പുവെച്ച കരാറിന്റെ വിവരങ്ങള്‍ ലൈഫ് മിഷന് അറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പദ്ധതിയുടെ പ്ലാന്‍ വിശദമായി പരിശോധിച്ച് ലൈഫ് മിഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മുറികളുടെ വിസ്തീര്‍ണവും ഡിസൈനും ഉറപ്പാക്കിയത്. ലൈഫ് മിഷന്‍ എന്‍ജിനീയര്‍മാര്‍ നിര്‍മ്മാണഘട്ടങ്ങളില്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പു വരുത്തി. യൂണിടാക് തയ്യാറാക്കി റെഡ് ക്രെസന്റ് സമര്‍പ്പിച്ച പ്ലാനും എസ്റ്റിമേറ്റും പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 20 കോടി വേണ്ടി വരുമെന്നും ലൈഫ് മിഷന്‍ സിഇഒ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പദ്ധിയുടെ പേരില്‍ നാലരക്കോടി രൂപയുടെ കമ്മീഷന്‍ ഇടപാടും ക്രമക്കേടും നടന്നെന്ന വിവരം പുറത്തു വന്നതോടെയാണ് വടക്കാഞ്ചേരി ലൈഫ് മിഷന്‍ വിവാദത്തിലാകുന്നത്. നാലരക്കോടി കമ്മീഷന്‍ നല്‍കിയ ശേഷം 20 കോടിയുടെ എസ്റ്റിമേറ്റുള്ള കെട്ടിടം എങ്ങനെ നിര്‍മ്മിക്കും എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന് 3.8 കോടിയും സന്ദീപ് നായരുടെ കമ്പനിക്ക് 68 ലക്ഷവും നല്‍കിയെന്നാണ് യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി. പുതുതായി പണിയുന്ന കോണ്‍സുലേറ്റ് കെട്ടിടത്തിന്റെ കരാര്‍ കിട്ടാനായി കൂടിയാണ് ഇത്രയും തുക യൂണിടാക് നല്‍കിയതെന്ന് ആരോപണങ്ങളുണ്ട്.

Share this story