മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളുള്ള ആദ്യ സംസ്ഥാനമായി കേരളം; പ്രഖ്യാപനം നാളെ

മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളുള്ള ആദ്യ സംസ്ഥാനമായി കേരളം; പ്രഖ്യാപനം നാളെ

മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുകളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം. നാളെ പതിനൊന്നു മണിക്ക് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.

കിഫ്ബിയുടെ ധനസഹായത്തോടെയാണ് ഹൈടെക് സ്മാർട് ക്ലാസ് പദ്ധതി യാഥാർഥ്യമാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന പദ്ധതിയുടെ നിർവഹണ ഏജൻസി കൈറ്റ് ആണ്.

16027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട്ട് ക്ലാസ് റൂം പദ്ധതിക്കായി വിതരണം ചെയ്തത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ 4752 സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാം ഘട്ടത്തിൽ സജ്ജമാക്കി. പ്രൈമറി-അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്‌കൂളുകളിൽ ഹൈടെക് ലാബും തയാറാക്കി.

മുഖ്യമന്ത്രിയുടെ കുറിപ്പ്

ക്ലാസ് മുറികൾക്കൊപ്പം പഠനാന്തരീക്ഷവും ഹൈടെക് ആക്കി മാറ്റിയാണ് മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുള്ള ആദ്യസംസ്ഥാനമെന്ന പദവിയിലേക്ക് കേരളം ചുവടു വെക്കുന്നത്. ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യുകയും സ്ഥാപിക്കുകയും ചെയ്യുക മാത്രമല്ല ചെയ്തത്, അതിനനുസൃതമായി നമ്മുടെ അധ്യാപനരീതികളിലും ആവശ്യമായ മാറ്റം സാധ്യമാക്കി. ഡിജിറ്റൽ പഠനം എളുപ്പമാക്കാൻ ‘സമഗ്ര’ ഡിജിറ്റൽ പഠന വിഭവപോർട്ടലിന് രൂപം നൽകിയിട്ടുണ്ട്. ഈ വിഭവപോർട്ടലിലൂടെ പഠനത്തിനാവശ്യമായ സാമഗ്രികൾ ശേഖരിക്കാം. ഇതിനായി അധ്യാപകർക്ക് ഓൺലൈനായി പരിശീലനവും നൽകി. കോവിഡ് പ്രതിസന്ധി കാലത്ത് ഓൺലൈൻ പഠനം വേഗത്തിൽ നടപ്പിലാക്കാനും സംസ്ഥാനത്തിനായി. സർക്കാരിനൊപ്പം അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുസമൂഹവും കൈകോർത്തതാണ് കാലത്തിനനുസരിച്ച് മാറ്റം സാധ്യമാക്കാൻ നമുക്ക് കഴിഞ്ഞത്.

Share this story