യുപിയിൽ പൂജാരിക്ക് വെടിയേറ്റ സംഭവത്തിൽ വൻ ട്വിസ്റ്റ്: വാടക കൊലയാളിയെ ഏർപ്പാടാക്കിയത് പൂജാരി തന്നെ
ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ പൂജാരിക്ക് വെടിയേറ്റ സംഭവത്തിൽ വാടകകൊലയാളിയെ ഏർപ്പാടാക്കിയത് അയാൾ തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. പൂജാരി കൂട്ടാളികളും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ രാഷ്ട്രീയ വൈര്യമുണ്ടെന്ന് വരുത്തിത്തീർക്കാൻ നടത്തിയ ആക്രമണപദ്ധതിയായിരുന്നു ഇത്. ക്ഷേത്രത്തിലെ പ്രധാന പൂജാരിയും ഗ്രാമത്തലവനുമുൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു.
ക്ഷേത്ര പൂജാരി അതുൽ ത്രിപാഠി എന്ന സാമ്രാത് ദാസിനാണ് വെടിയേറ്റത്. ഇയാൾ കിംഗ് ജോർജ്ജ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ അശുപത്രി വിട്ടാലുടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
ക്ഷേത്രത്തിലെ മഹാന്ത് സീതാരാമദാസും ഗ്രാമത്തലവനും വെടിയേറ്റ പൂജാരിയും ചേർന്നാണ് ആക്രമണം ആസൂത്രണം ചെയ്തത്. പൂജാരിക്ക് വെടിയേറ്റത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അയോധ്യയിലെ സന്ന്യാസിമാരടക്കം ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.