സൈബര്‍ ഇടങ്ങളെ പറ്റി പറയാന്‍ എന്ത് ധാര്‍മ്മികതയാണ് സിപിഎമ്മിനുള്ളത്; ശോഭാ സുരേന്ദ്രന്‍

സൈബര്‍ ഇടങ്ങളെ പറ്റി പറയാന്‍ എന്ത് ധാര്‍മ്മികതയാണ് സിപിഎമ്മിനുള്ളത്; ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം : കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടറായിരുന്ന നജ്മയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കോവിഡ് രോഗി കൃത്യമായ പരിചരണം കിട്ടാത്തതിനെ തുടര്‍ന്നാണ് മരിച്ചതെന്ന് നജ്മ വെളിപ്പെടുത്തിയതിന് പിന്നാലെ വന്‍ സൈബര്‍ ആക്രമണമാണ് ഡോക്ടര്‍ക്ക് നേരെ ഉണ്ടായി കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് പിന്തുണയറിയിച്ച് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചകള്‍ തുറന്ന് പറഞ്ഞാല്‍ സിപിഎമ്മിന്റെ സൈബര്‍ വെട്ടിക്കിളി കൂട്ടം അക്രമം ആരംഭിക്കുകയാണെന്നും ഇന്നലെ ഇതേ മാതൃഭൂമി ചാനലില്‍ വന്നിരുന്നല്ലേ ഇവര്‍ സൈബര്‍ ഇടങ്ങളിലെ മാന്യതയെപ്പറ്റി വാചാലരായതെന്നും എന്ത് ധാര്‍മ്മികതയാണ് സൈബര്‍ ഇടങ്ങളെ പറ്റി പറയാന്‍ സിപിഎമ്മിനുള്ളതെന്നും ശോഭാ സുരേന്ദ്രന്‍ ചോദിക്കുന്നു.

കേരളത്തിലെ ആരോഗ്യവകുപ്പ് അന്താരാഷ്ട്ര നിലവാരമുള്ളതാകണം എന്ന് ഒരു മലയാളി എന്ന നിലയില്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. പക്ഷെ അന്താരാഷ്ട്ര പി ആര്‍ വര്‍ക്ക് മാത്രാണ് നടക്കുന്നതെങ്കില്‍, അതൊരു ഡോക്ടറുടെ കണ്ണീരിലും, ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ജീവനിലും , പുഴുവരിച്ച രോഗിയുടെ അവസ്ഥയിലുമാണ് കെട്ടിപ്പൊക്കിയിരിക്കുന്നതെങ്കില്‍ കൊവിഡ് കാലത്ത് കണ്ടത് പോലെ വലിയ പ്രയാസമില്ലാതെ തകര്‍ന്ന് വീഴുക തന്നെ ചെയ്യും. ഒരു സ്ത്രീ എന്ന നിലയിലും, ഡോക്ടര്‍ എന്ന നിലയിലും, ഒരു പൗര എന്ന നിലയിലും നജ്മ ചെയ്തതിനൊപ്പമാണ്. അഭിമാനത്തോടെ പിന്തുണയ്ക്കുന്നു. ശോഭാ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടറായിരുന്ന നജ്മ കോവിഡ് രോഗി കൃത്യമായ പരിചരണം കിട്ടാത്തതിനെ തുടര്‍ന്നാണ് മരിച്ചതെന്ന നഴ്‌സിംഗ് ഓഫീസര്‍ ജലജയുടെ ഓഡിയോ സന്ദേശം ശരിവച്ച് രംഗത്തു വന്നിരുന്നു.

Share this story