1199 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കായി 2.71 കോടി വോട്ടർമാർ; കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും പോസ്റ്റൽ വോട്ട്

1199 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കായി 2.71 കോടി വോട്ടർമാർ; കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും പോസ്റ്റൽ വോട്ട്

1200 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് 1199 എണ്ണത്തിലും മട്ടന്നൂർ നഗരസഭ ഒഴിച്ച് മറ്റെല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളിലും നവംബർ 11ന് തന്നെ കാലാവധി അവസാനിച്ചിരുന്നു. കൊവിഡിനെ തുടർന്ന് നീണ്ടുപോയ തെരഞ്ഞെടുപ്പാണ് ഡിസംബറിൽ മൂന്ന് ഘട്ടമായി നടത്താൻ തീരുമാനമായത്.

1199 തദ്ദേശഭരണ സ്ഥാപനങ്ങളിൽ 941 എണ്ണം ഗ്രാമ പഞ്ചായത്തുകളാണ്. 152 ബ്ലോക്ക് പഞ്ചായത്തുകളും 86 മുൻസിപ്പാലിറ്റികളും ആറ് കോർപറേഷനുകളുമുണ്ട്. ഗ്രാമപഞ്ചായത്തിൽ 15,962 വാർഡുകളും ബ്ലോക്ക് പഞ്ചായത്തിൽ 2080 വാർഡുകളും 14 ജില്ലാ പഞ്ചായത്തുകളിലായി 331 വാർഡുകളും മുൻസിപ്പാലിറ്റികളിൽ 3078 വാർഡുകളും കോർപറേഷനുകളിൽ 414 വാർഡുകളുമാണുള്ളത്. ആകെ 21,865 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്

ഒക്ടോബർ 1ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം 2,71,20,823 വോട്ടർമാരാണുള്ളത്. ഇതിൽ 1,29,25,760 പേർ പുരുഷൻമാരും 282 പേർ ട്രാൻസ്ജൻഡേഴ്‌സുമാണ്. ആകെ 34,744 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലേക്കായി 29,321 പോളിംഗ് ബൂത്തുകളും മുൻസിപാലിറ്റികളിലേക്കായി 3422 പോളിംഗ് ബൂത്തുകളും കോർപറേഷനുകളിലേക്കായി 2001 പോളിംഗ് ബൂത്തുകളും സജ്ജീകരിക്കും. കൊവിഡ് പോസിറ്റീവായവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ട് ചെയ്യാം. പോളിംഗിന് മൂന്ന് ദിവസം മുമ്പ് അപേക്ഷിക്കണം.

ഡിസംബർ 8ന് നടക്കുന്ന ഒന്നാം ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഡിസംബർ 10നാണ്. അന്നേ ദിവസം കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് വയനാട് ജില്ലകളിലും ഡിസംബർ 14ന് നടക്കുന്ന മൂന്നാം ഘട്ടത്തിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തെരഞ്ഞെടുപ്പ് നടക്കും.

Share this story