ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളിൽ റെയ്ഡ് തുടരുന്നു; ഇതിനകം പിടിച്ചെടുത്തത് അഞ്ച് കോടി രൂപ

ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളിൽ റെയ്ഡ് തുടരുന്നു; ഇതിനകം പിടിച്ചെടുത്തത് അഞ്ച് കോടി രൂപ

തിരുവല്ലയിൽ കെപി യോഹന്നാന്റെ ബിലിവേഴ്‌സ് ചർച്ചിലും സ്ഥാപനങ്ങളിലുമായി ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡ് തുടരുന്നു. പരിശോധനയിൽ കണക്കിൽപ്പെടാത്ത അഞ്ച് കോടി രൂപ പിടിച്ചെടുത്തു. നൂറു കോടി രൂപയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് പരിശോധന.

വിദേശത്ത് നിന്നുമെത്തിയ ഫണ്ട് വ്യാപകമായി വകമാറ്റിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. സഭ ആസ്ഥാനത്ത് നിന്ന് ഇന്നലെ അമ്പത് ലക്ഷത്തിലധികം രൂപ കണ്ടെത്തിയിരുന്നു. സഭയുടെ ഉടമസ്ഥതതയിലുള്ള സ്‌കൂളുകൾ, കോളജുകൾ, ട്രസ്റ്റുകളുടെ ഓഫീസുകൾ, യോഹന്നാന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന.

വിദേശത്ത് നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചതിൽ സ്ഥാപനം സമർപ്പിച്ച കണക്കുകളിൽ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് പരിശോധന നടന്നത്. സാമ്പത്തിക സഹായം സ്വീകരിക്കുന്നതിൽ നടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരിൽ ഒരാളുടെ ബാങ്ക് അക്കൗണ്ടുകൾ കുറച്ചുദിവസം മുമ്പ് മരവിപ്പിച്ചിരുന്നു.

Share this story