പിണറായി വിജയൻ കമ്മീഷനടി ഇന്നും ഇന്നലെയും തുടങ്ങിയതല്ല; ലാവ്‌ലിനിലെ തന്ത്രമാണ് ഇപ്പോഴും പയറ്റുന്നതെന്ന് ചെന്നിത്തല

പിണറായി വിജയൻ കമ്മീഷനടി ഇന്നും ഇന്നലെയും തുടങ്ങിയതല്ല; ലാവ്‌ലിനിലെ തന്ത്രമാണ് ഇപ്പോഴും പയറ്റുന്നതെന്ന് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരാമർശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. കമ്മീഷൻ കിട്ടാത്തതിനാൽ വി എസിനെ വികസനം മുടക്കുന്ന മുഖ്യമന്ത്രി എന്നുവരെ പിണറായിയും കൂട്ടരും ചിത്രവധം ചെയ്തിട്ടുണ്ടെന്ന് ചെന്നിത്തല ആരോപിക്കുന്നു

പോസ്റ്റിന്റെ പൂർണരൂപം

വി.എസ് അച്യുതാനന്ദനെ വികസന വിരോധിയെന്ന് പിണറായി വിജയനും പാർട്ടിയും മുദ്രകുത്തിയതിന്റെ യഥാർത്ഥ കാരണം ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. പിണറായി വിജയന്റെ കമ്മീഷനടിക്ക് വി.എസ് വിഘാതമായതാണ് ഇതിനു കാരണം.

കഴിഞ്ഞ വി.എസ് സർക്കാരിന്റെ കാലത്ത് വികസനപദ്ധതികൾ മുഖ്യമന്ത്രി അച്യുതാനന്ദൻ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പാർട്ടി അദ്ദേഹത്തെ പ്രതികൂട്ടിൽ നിർത്തിയിരുന്നു. അഞ്ചോളം വികസനപദ്ധതികളുടെ ഫയലുകൾ വി.എസ് ക്ലിയർ ചെയ്യാതെ ഇരുന്നപ്പോൾ അന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിൽ സി.പി.എം സെക്രട്ടറിയേറ്റ് ചേർന്ന് വി.എസിനെതിരെ പ്രമേയം പാസാക്കി. ‘വികസനം മുടക്കുന്ന മുഖ്യമന്ത്രി’ എന്നു പറഞ്ഞാണ് അന്നു വി.എസിനെ ചിത്രവധം ചെയ്തത്. യഥാർഥത്തിൽ നേതാക്കൾക്കും പാർട്ടിക്കും കിട്ടുന്ന കമ്മീഷൻ വി.എസ് മുടക്കി എന്നതായിരുന്നു ആ ചൊരുക്കിനു കാരണം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല പിണറായിയുടെ കമ്മീഷനടി.

അധികാരത്തിലേറിയപ്പോൾ സ്വന്തം ഓഫീസിനെ കമ്മീഷനടിക്കാനുള്ളതാക്കി മാറ്റി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ രൂപം കൊള്ളുന്ന പദ്ധതികളുടെ രഹസ്യ വിവരങ്ങളെല്ലാം സ്വപ്നക്ക് ചോർത്തിക്കൊടുത്തിരുന്നത് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരനായിരുന്നു.ലൈഫ്, കെ-ഫോൺ തുടങ്ങിയ പദ്ധതികളെല്ലാം തന്നെ ശിവശങ്കരനും സ്വപ്നയും തമ്മിലുള്ള കൂട്ടുകച്ചവടമായിരുന്നു.സ്വപ്നയുടെയും സംഘത്തിന്റെയും പ്രധാന ജോലി കള്ളക്കടത്തും ദേശവിരുദ്ധ പ്രവർത്തനവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റ ചുമതലക്കാരനായ ശിവശങ്കറിന് നേരത്തെ തന്നെ അറിയാമായിരുന്നു എന്ന് ഇ.ഡി വ്യക്തമാക്കിക്കഴിഞ്ഞു. ടോറസ് ഡൗൺ ടൗൺ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്.

പണ്ട് കേരളത്തിലെ ചില വൻകിടക്കാരുടെ വ്യവസായ പദ്ധതികളായിരുന്നു പണംതട്ടിപ്പിന്റെ ഇവരുടെ മാർഗമെങ്കിൽ ഇന്നു കേരളത്തിനു പുറത്തുള്ള കോർപറേറ്റുകളുമായാണ് ചങ്ങാത്തം. അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറുമായുള്ള കൂട്ടുകെട്ട് വരെ അതു നീണ്ടു കിടക്കുന്നു. ഇടനിലക്കാർ വഴി അവരെ ക്ഷണിച്ചു കൊണ്ടുവന്ന് വേണ്ട ഒത്താശകളെല്ലാം ചെയ്തു സർക്കാർ ചെലവിൽ കമ്മീഷനായി കോടികൾ തട്ടുന്ന വ്യവസായം തന്നെയാണ് ഈ സർക്കാർ അധികാരത്തിൽ വന്നതോടെ സി.പി.എം ശാസ്ത്രീയമായി ആരംഭിച്ചു നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയാണ് അതിന്റെ നായക സ്ഥാനത്ത്
ലാവ് ലിൻ കേസിലെ അതേ തന്ത്രമാണ് പിണറായി ഇപ്പോൾ പയറ്റുന്നത്.

സ്വയം വെട്ടിപ്പും തട്ടിപ്പും നടത്തുക, എന്നിട്ടു രക്ഷപെടാനായി പാർട്ടിയെയും എൽ.ഡി.എഫിനെയും രംഗത്തിറക്കുക. അങ്ങനെ രാഷ്ട്രീയപരിച ഉപയോഗിച്ചിട്ടു കാര്യമില്ലെന്നു പിണറായി വിജയൻ മനസിലാക്കണം.
ഒരു പാട് ഒളിപ്പിക്കാനുള്ളതുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുഖ്യമന്ത്രിയെ പിന്തുണച്ചേ പറ്റൂ. ഈ ചേട്ടൻ ബാവ, അനിയൻ ബാവ ഏർപ്പാട് കേരളത്തിൽ അവസാനിക്കാൻ പോകുകയാണ്.

Share this story