ഗെയിൽ പദ്ധതി പൂർത്തിയായി; കൊച്ചി-മംഗളൂരു സമ്പൂർണ കമ്മീഷനിംഗ് ഈയാഴ്ച നടക്കും

ഗെയിൽ പദ്ധതി പൂർത്തിയായി; കൊച്ചി-മംഗളൂരു സമ്പൂർണ കമ്മീഷനിംഗ് ഈയാഴ്ച നടക്കും

സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ഗെയിൽ കൊച്ചി-മംഗളൂരു പ്രകൃതിവാതക കുഴൽ പദ്ധതി പൂർത്തിയായി. ഈയാഴ്ച തന്നെ പദ്ധതിയുടെ സമ്പൂർണ കമ്മീഷനിംഗ് നടക്കും. ഇതോടെ കുഴലിലൂടെ പ്രകൃതിവാതകമെത്തി തുടങ്ങും

കാസർകോട് ചന്ദ്രഗിരി പുഴക്ക് കുറുകെ പൈപ്പിടുന്നത് കഴിഞ്ഞ രണ്ട് മാസത്തോളമായി തടസ്സപ്പെട്ടിരുന്നു. 24 ഇഞ്ച് വ്യാസമുള്ള പൈപ്പിന് പകരം പുഴയിലൂടെ താത്കാലികമായി ആറിഞ്ച് പൈപ്പിട്ടാണ് ശനിയാഴ്ച രാത്രിയോടെ പദ്ധതി പൂർത്തിയാക്കിയത്.

കൊച്ചിയിൽ നിന്ന് തൃശ്ശൂർ വഴി പാലക്കാട്ടെ കൂറ്റനാട് വരെയുള്ള 90 കിലോമീറ്റർ കുഴലിൽ 2019 ജൂണിൽ കമ്മീഷൻ ചെയ്തിരുന്നു. കൂറ്റനാടാണ് പ്രധാന ജംഗ്ഷൻ. ഇവിടെ നിന്നാണ് 354 കിലോമീറ്ററുള്ള മംഗളൂരു കുഴലും 525 കിലോമീറ്ററുള്ള ബംഗളൂരു കുഴലും തുടങ്ങുന്നത്.

കൂറ്റനാട്-വാളയാർ പ്രകൃതിവാതക കുഴൽ ജനുവരിയിൽ കമ്മീഷൻ ചെയ്യും. പദ്ധതി പൂർണമായി കമ്മീഷൻ ചെയ്യുന്നതോടെ നികുതിയിനത്തിൽ സംസ്ഥാനത്തിന് വർഷം തോറും ആയിരം കോടിയോളം രൂപ ലഭിക്കും

Share this story