കെ-ഫോണ്‍ പദ്ധതി: ഇതുവരെ സ്ഥാപിച്ചത് 6,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ കേബിള്‍

കെ-ഫോണ്‍ പദ്ധതി: ഇതുവരെ സ്ഥാപിച്ചത് 6,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ കേബിള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കെ-ഫോണ്‍ (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക്) പദ്ധതി വഴി ഇതുവരെ സ്ഥാപിച്ചത് 6,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ കേബിള്‍. മൊത്തം 52,000 കിലോമീറ്റര്‍ നീളത്തിലാണു കേരളമാകെ കേബിള്‍ ഇടുന്നത്. ആദ്യഘട്ടമായി ഡിസംബറില്‍ 8,000 സര്‍ക്കാര്‍ ഓഫിസുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കും. വീടുകളിലേക്ക് എത്തുന്നത് പിന്നീടായിരിക്കും.

പ്രതിദിനം ശരാശരി 75 കിലോമീറ്റര്‍ വരെ കേബിള്‍ സ്ഥാപിച്ചിരുന്നത് കോവിഡ് വ്യാപനത്തോടെ 25 കിലോമീറ്ററായി കുറഞ്ഞു. കെഎസ്ഇബി വൈദ്യുതി പോസ്റ്റുകളിലൂടെ എഡിഎസ്എസ് കേബിളും (ഓള്‍ ഡൈഇലക്ട്രിക് സെല്‍ഫ് സപ്പോര്‍ട്ടിങ് കേബിള്‍) കെഎസ്ഇബിയുടെ ട്രാന്‍സ്മിഷന്‍ ടവറുകളിലെ പ്രധാന ലൈനുകളില്‍ ഒപിജിഡബ്ല്യു (ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍) കേബിളുമാണ് ഉപയോഗിക്കുന്നത്. എഡിഎസ്എസ് കേബിള്‍ 6,000 കിലോമീറ്ററും ഒപിജിഡബ്ല്യു 100 കിലോമീറ്ററും പൂര്‍ത്തിയായി. 2,500 കിലോമീറ്റര്‍ ഒപിജിഡബ്ല്യു കേബിളാണ് ആകെ സ്ഥാപിക്കേണ്ടത്.

കോര്‍ ലെയര്‍ ഓരോ ജില്ലയിലെയും ഒരു കെഎസ്ഇബി സബ് സ്റ്റേഷന്‍ പ്രധാന ശൃംഖലയുമായി ബന്ധിപ്പിക്കും. ഈ സബ്‌സ്റ്റേഷനെ കോര്‍ പോയിന്റ് ഓഫ് പ്രസന്‍സ് (പിഒപി) എന്നു വിളിക്കും. 14 ജില്ലകളെയും 2 വളയങ്ങളുടെ (റിങ് ടോപ്പോളജി) രൂപത്തിലാണു ബന്ധിപ്പിക്കുന്നത്. വളയരൂപത്തില്‍ ബന്ധിപ്പിക്കുന്നതിനാല്‍ ശൃംഖലയില്‍ ഒരിടത്ത് തകരാറുണ്ടായാല്‍ ഡേറ്റ എതിര്‍ദിശയില്‍ സഞ്ചരിച്ച് മറുവശത്തെത്തുമെന്നതാണ് ഗുണം.

ഇവ കൊച്ചി ഇന്‍ഫോപാര്‍ക്കിലെ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിങ് സെന്റര്‍, തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനിലുള്ള ഡിസാസ്റ്റര്‍ റിക്കവറി സെന്റര്‍, സ്റ്റേറ്റ് ഡേറ്റാ സെന്ററുകള്‍ എന്നിവയുമായി ബന്ധിപ്പിക്കും. 800 ജിബിപിഎസ് വേഗത്തിലാണ് ഡേറ്റാ കൈമാറ്റം. അഗ്രിഗേഷന്‍ റിങ് ജില്ലയിലെ പ്രധാന സബ് സ്റ്റേഷനില്‍ നിന്ന് ജില്ല മുഴുവനായി പരന്നുകിടക്കുന്ന ശൃംഖലയാണിത്. 40 ജിബിപിഎസ് ആണ് വേഗം.

പ്രീഅഗ്രിഗേഷന്‍ റിങ് അഗ്രിഗേഷന്‍ റിങ്ങുകള്‍ക്ക് പുറമേയുള്ള ശൃംഖല. വേഗം 20 ജിബിപിഎസ്. സ്പര്‍ നെറ്റ്വര്‍ക്ക് ശൃംഖലയിലെ ഏറ്റവും അവസാനഘട്ടം. രണ്ട് സ്പര്‍ റൗട്ടറുകള്‍ക്കിടയിലെ വേഗം 10 ജിബിപിഎസ്. കേബിള്‍ മുറിഞ്ഞാല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിങ് സെന്ററില്‍ അറിയാന്‍ സംവിധാനമുണ്ട്.

Share this story