പാലാരിവട്ടം പാലം അഴിമതി; ബിവി നാഗേഷിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

പാലാരിവട്ടം പാലം അഴിമതി; ബിവി നാഗേഷിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത, നാഗേഷ് കൺസൾട്ടൻസി ഉടമ ബിവി നാഗേഷിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നു. മുവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് ഈ നടപടി. കേസിലെ 13-ാം പ്രതിയായ ബിവി നാഗേഷിനെ ഇന്നലെ കോടതി ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നതാണ്. ഇയാളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും. കേസിൽ നിർമാണക്കരാർ ഏറ്റെടുത്ത ആർ‍‍ഡിഎസ് ഗ്രൂപ്പ് എംഡിയും ഒന്നാം പ്രതിയുമായ സുമിത് ഗോയലിന് ലാഭമുണ്ടാക്കാനായി ബിവി നാഗേഷ് പ്രവ‍ർത്തിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വിജിലൻസ് പറയുന്നത്.

പാലാരിവട്ടം പാലത്തിന്റെ രൂപകൽപ്പന ഏൽപ്പിച്ചത് ബംഗ്ലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഗേഷ് കൺസൽട്ടൻസിയെയായിരുന്നു. 17 ലക്ഷം രൂപയാണ് നാഗേഷ് കണ്‍സള്‍ട്ടന്‍സി രൂപകല്‍പനയ്ക്കായി വാങ്ങിയത്. കമ്പനി മറ്റൊരു കമ്പനിക്ക് മറിച്ചു നൽകുകയുണ്ടായി. പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ചയ്ക്ക് അതിന്റെ രൂപകല്‍പനയിലെ പിഴവും കാരണമായെന്ന് വിദഗ്ദ്ധര്‍ കണ്ടെത്തുകയുണ്ടായിരുന്നു.

Share this story