ശിവശങ്കറെ അഞ്ച് ദിവസം കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു; കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമർശനം
സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറെ അഞ്ച് ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. എന്നാൽ കോടതി അഞ്ച് ദിവസം അനുവദിക്കുകയായിരുന്നു
കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ കസ്റ്റംസിനെ കോടതി രൂക്ഷമായി വിമർശിച്ചു. ശിവശങ്കറിന്റെ ഉന്നത പദവികളെ കുറിച്ച് എന്തുകൊണ്ട് അപേക്ഷയിൽ വ്യക്തമാക്കിയില്ലെന്ന് കോടതി ചോദിച്ചു. മാധവൻനായരുടെ മകൻ ശിവശങ്കർ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കസ്റ്റംസിന് ശിവശങ്കറെ പേടിയാണോയെന്നും കോടതി ചോദിച്ചു
പ്രതികളുമായുള്ള ബന്ധം പറയുന്നില്ല. കള്ളക്കടത്തിന്റെ ഒത്താശ എങ്ങനെയെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നില്ല. പതിനൊന്നാം മണിക്കൂറിൽ അറസ്റ്റ് എന്തിനായിരുന്നുവെന്നും കോടതി ചോദിച്ചു. കസ്റ്റംസിന്റെ മൗനം കോടതി വിധിയിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്
ചൊവ്വാഴ്ചയാണ് കസ്റ്റംസ് ശിവശങ്കറെ അറസ്റ്റ് ചെയ്തത്. ഇഡി കേസിൽ റിമാൻഡിൽ കഴിയുന്ന ശിവശങ്കറെ കാക്കാനാട് ജില്ലാ ജയിലിൽ എത്തിയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.