ബുറേവി വെള്ളിയാഴ്ചയോടെ കേരളത്തിൽ; മുൻകരുതൽ നടപടികളുമായി സംസ്ഥാനം

ബുറേവി വെള്ളിയാഴ്ചയോടെ കേരളത്തിൽ; മുൻകരുതൽ നടപടികളുമായി സംസ്ഥാനം

ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ തിരുവനന്തപുരം മേഖലയിൽ എത്തുമെന്നാണ് പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസംബർ നാലിന് തെക്കൻ തമിഴ്‌നാട്ടിലും തുടർന്ന് കേരളത്തിലുമെത്തും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ശക്തമായ മഴയും കാറ്റുമുണ്ടാകും. മൂന്ന് മുതൽ അഞ്ച് ദിവസം വരെ ഇത് തുടരും

ചുഴലിക്കാറ്റ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ചിരുന്നു. സംസ്ഥാനം സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ട്. ഇടുക്കി അടക്കമുള്ള മലയോര ജില്ലകളിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴ കാരണം വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായാണ് കണക്കുകൂട്ടുന്നത്.

നിലവിൽ സംസ്ഥാനത്താകെ 13 ക്യാമ്പുകളിലായി 690 പേരെ മാറ്റി പാർപ്പിച്ചു. അസാധാരണ സാഹചര്യമാണ് മുന്നിലുള്ളത്. മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിപ്പിക്കുന്നവരെ മാറ്റി താമസിപ്പിക്കും. അപകട സാധ്യതയുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയെടുക്കും.

1077 എന്ന നമ്പറിൽ തിരുവനന്തപുരം കലക്ടറേറ്റിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. 0471 2330077, 0471 2333101 എന്നീ നമ്പറുകളിൽ തിരുവനന്തപുരം ഫയർ ഫോഴ്‌സ് കൺട്രോൾ റൂമിലേക്ക് വിളിക്കാം. ചുഴലിക്കാറ്റ് കടന്നുപോകുന്നത് വരെ ശബരിമല പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും

Share this story