വികസനപ്രവർത്തനങ്ങൾ, ക്ഷേമപദ്ധതികൾ, ആരോപണങ്ങളെ പ്രതിരോധിച്ച പിണറായി: ഇടതുവിജയത്തിന് പിന്നിൽ

വികസനപ്രവർത്തനങ്ങൾ, ക്ഷേമപദ്ധതികൾ, ആരോപണങ്ങളെ പ്രതിരോധിച്ച പിണറായി: ഇടതുവിജയത്തിന് പിന്നിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ക്ഷീണത്തിൽ നിന്ന് ഇടതുമുന്നണിക്ക് ആവേശം നൽകുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനമൊട്ടാകെ നേടിയ ജയത്തിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. സർക്കാരിന്റെ ചിട്ടയായ പ്രവർത്തനം തന്നെയാണ് ഇതിലേറ്റവും പ്രധാനം

നാലര വർഷത്തെ ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിണറായിയും സംഘവും തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആരോപണങ്ങളുടെ പെരുമഴക്കാലം തന്നെ പ്രതിപക്ഷം സൃഷ്ടിച്ചപ്പോൾ ഇതൊന്നും ജനത്തെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാനും തെരഞ്ഞെടുപ്പ് വഴി എൽ ഡി എഫിന് സാധിച്ചു. വികസന പ്രവർത്തനങ്ങളാണ് ജനങ്ങൾ സ്വീകരിച്ചതെന്ന മുഖ്യമന്ത്രിയുടെ വാക്കുകളും ഇതിനെ അടിവരയിടുകയാണ്

റോഡുകളുടെ നവീകരണം, ഗെയിൽ പദ്ധതി, ലൈഫ് മിഷൻ, കെ ഫോൺ തുടങ്ങിയ സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾ സംസ്ഥാനത്ത് തുടരുന്നത്. കൊവിഡ് കാലത്തെ ക്ഷേമ പ്രവർത്തനങ്ങൾ, ആരോഗ്യരംഗത്തെ നേട്ടം, പൊതുവിദ്യാഭ്യാസത്തെ കൂടുതൽ ജനകീയമാക്കിയതും പിണറായി സർക്കാരിനെ ജനങ്ങളോട് കൂടുതൽ അടുപ്പിച്ചു.

ക്ഷേമപെൻഷനുകൾ കുടിശ്ശിക കൂടാതെ വിതരണം ചെയ്തതും പെൻഷൻ തുക ഉയർത്തിയതും ഗുണകരമായി. പദ്ധതികളൊക്കെ പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയതും സർക്കാരിന്റെ നേട്ടമാണ്. രണ്ട് പ്രളയം, കൊവിഡ് എന്നീ ഗുരുതര സാഹചര്യങ്ങൾ നേരിട്ടപ്പോൾ പതറാതെ മുന്നിൽ നിന്ന് നയിച്ച സർക്കാരിന്റെ പ്രവർത്തനത്തെ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ തന്നെ ആളുകളുടെ കയ്യടികൾ നേടി കൊടുത്തു. സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും ജനങ്ങളുടെ താത്പര്യത്തിന് കാരണമായി മാറി

പ്രതിപക്ഷം ദിവസേന ആരോപണങ്ങൾ ഉയർത്തുമ്പോഴും വികസന നയങ്ങൾ പറഞ്ഞാണ് സർക്കാർ പ്രതിരോധിച്ചത്. സ്പ്രിംഗ്ലറിൽ തുടങ്ങി സ്വർണക്കടത്ത് വരെ എത്തി നിൽക്കുന്ന ആക്ഷേപങ്ങൾ ഉയരുമ്പോഴും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പലതവണ ആവർത്തിച്ചു. യുഡിഎഫ് ജമാഅത്തെ ഇസ്ലാമി, ആർ എസ്് എസ് സംഘടനകളോട് മൃദുസമീപനം പുലർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടുകയും വർഗീയക്കതെിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ ഇടതുമുന്നണിക്ക് മാത്രമേ സാധിക്കൂവെന്ന പ്രചാരണവും വിജയിച്ചു.

മധ്യകേരളത്തിൽ ജോസ് കെ മാണിയുടെ വരവ് വലിയ ഊർജമാണ് മുന്നണിക്ക് നൽകിയത്. പാലാ നഗരസഭയിൽ ഉൾപ്പെടെ ഇതിന്റെ ഗുണം ഇടതുമുന്നണിക്ക് ലഭിക്കുകയും ചെയ്തു.

Share this story