എന്റെ കുഞ്ഞിന് നീതി കിട്ടിയെന്ന് അടയ്ക്കാ രാജു; ഇതാണ് അഭയക്ക് നീതി ഉറപ്പിച്ച മനുഷ്യൻ

എന്റെ കുഞ്ഞിന് നീതി കിട്ടിയെന്ന് അടയ്ക്കാ രാജു; ഇതാണ് അഭയക്ക് നീതി ഉറപ്പിച്ച മനുഷ്യൻ

കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാ, എന്റെ കുഞ്ഞിന് നീതി കിട്ടി. ഞാൻ ഭയങ്കര ഹാപ്പിയാണ്. അഭയ കേസിലെ വിധിക്ക് ശേഷം കേസിലെ പ്രധാന സാക്ഷിയായ അടയ്ക്കാ രാജു പ്രതികരിച്ചത് ഇങ്ങനെയാണ്. സിസ്റ്റർ അഭയക്ക് നീതി ഉറപ്പിക്കാൻ സാധ്യമായത് ഈയൊരു മനുഷ്യന്റെ നിർണായക സാക്ഷി മൊഴിയാണ്. പ്രലോഭനങ്ങളേറെ ഉണ്ടായിട്ടും തന്റെ മൊഴിയിൽ നിന്ന് രാജു വ്യതിചലിച്ചിരുന്നില്ല

മോഷ്ടാവായിരുന്നു രാജു. അഭയ കൊല്ലപ്പെട്ട ദിവസം മോഷണത്തിനായാണ് മഠത്തിൽ കയറിയത്. ഫാദർ കോട്ടൂരിനെയും സെഫിയെയും മഠത്തിൽ കണ്ടുവെന്ന് രാജു മൊഴി നൽകി. രാജുവിന്റെ മൊഴി മാറ്റാനായി പല ശ്രമങ്ങളും നടന്നിരുന്നു. പക്ഷേ അദ്ദേഹം വഴങ്ങിയില്ല.

ഇങ്ങനെയും ചില മനുഷ്യരുണ്ട്. സമൂഹത്തിൽ അവർ കള്ളൻമാരായിരിക്കാം. പക്ഷേ കോടിക്കണക്കിന് രൂപ സഭയിൽ നിന്ന് കിട്ടുമായിരുന്നിട്ടും അതൊക്കെ വേണ്ടെന്ന് വെച്ച ഇദ്ദേഹത്തെയാണ് മനുഷ്യൻ എന്ന് വിളിക്കേണ്ടത് എന്നായിരുന്നു അഭയകേസ് വാർത്ത പങ്കുവെച്ചു കൊണ്ട് മാധ്യമപ്രവർത്തകനായ അഭിലാഷ് പറഞ്ഞത്. ദൈവമാണ് അടയ്ക്കാ രാജുവിന്റെ രൂപത്തിൽ ദൃക്‌സാക്ഷി ആയതെന്നായിരുന്നു ജോമോൻ പുത്തൻപുരയ്ക്കലിന്റെ പ്രതികരണം.

കൊച്ചിന് നീതി കിട്ടിയില്ലേ, അതുമതി. എനിക്കും പെൺപിള്ളേരുണ്ട്. എന്റെ അയൽവക്കത്തും ഉണ്ട്. അവർക്കാർക്കും ഒരു ദോഷമുണ്ടാകരുത്. ഇത്രയും വയസ്സ് വരെ വളർത്തിയിട്ട് പെട്ടെന്ന് കാണാതാകുമ്പോഴത്തെ അവസ്ഥ നോക്കൂ. അതുകൊണ്ട് എന്റെ കുഞ്ഞിന് നീതി കിട്ടണം. ഒരുപാട് പേര് എന്നെ സ്വാധീനിക്കാൻ ശ്രമിച്ചതാണ്. കോടികളാണ് ഓഫർ ചെയ്തത്. ഞാനൊന്നും വാങ്ങിയില്ല. ഒരു രൂപ പോലും എനിക്ക് വേണ്ട. അടയ്ക്കാ രാജു പറഞ്ഞു നിർത്തുന്നു

Share this story