സ്വപ്‌നയുടെ സന്ദര്‍ശകര്‍ക്കൊപ്പം വരേണ്ടെന്ന സര്‍ക്കുലര്‍: പരാതിയുമായി കസ്റ്റംസ്

സ്വപ്‌നയുടെ സന്ദര്‍ശകര്‍ക്കൊപ്പം വരേണ്ടെന്ന സര്‍ക്കുലര്‍: പരാതിയുമായി കസ്റ്റംസ്

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപന സുരേഷിനെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് ഒപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ടെന്ന ജയില്‍ ഡി.ജി.പിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കോഫേപോസ സമിതിക്ക് കസ്റ്റംസ് പരാതി നല്‍കി. ജയില്‍ ഡി.ജി.പിയുടെ ഉത്തരവിനെതിരേ കോഫെപോസ ബോര്‍ഡിനാണ് കസ്റ്റംസ് പരാതി നല്‍കിയത്.

കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ജയില്‍ ഡി.ജി.പിയുടെ സര്‍ക്കുലറെന്നാണ് കസ്റ്റംസിന്റെ പ്രധാന ആക്ഷേപം. കോഫെപോസ കേസിന്റെ ഗൗരവം കണക്കിലെടുത്താണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കിയതെന്നും കസ്റ്റംസ് പറയുന്നു.

നിലവിലെ ജയില്‍ നിയമം അനുസരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരെ അനുവദിക്കാന്‍ ആവില്ലെന്നാണ് കഴിഞ്ഞ ദിവസം ജയില്‍ ഡി.ജി.പി. സര്‍ക്കുലര്‍ പുറത്തിറക്കിയത്. കോഫെപോസെ നിയമത്തില്‍ സംസ്ഥാനത്തിന്റെ ചട്ടം അനുസരിച്ച് അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. സാധാരണ ജയില്‍ നിയമമാണ് കോഫെപോസെ തടവുകാര്‍ക്കും ബാധകമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഈ സര്‍ക്കുലര്‍ അട്ടക്കുളങ്ങര ജയിലിനും പൂജപ്പുര സെന്‍ട്രല്‍ ജയിലിനും കൈമാറുകയും ചെയ്തിരുന്നു.

കോഫെപോസെ തടവുകാരിയായാണ് സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ കോഫെ പോസെ തടവുകരുടെ സന്ദര്‍ശകര്‍ക്കൊപ്പം അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥനെ അനുവദിക്കാറുണ്ട്. കഴിഞ്ഞ ദിവസം വരെ സ്വപ്നയുടെ ബന്ധുക്കളടക്കമുള്ള സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെയും അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്വപ്നയുടെ ബന്ധുക്കള്‍ക്കൊപ്പം എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ജയില്‍ അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു. ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ പുതിയ സര്‍ക്കുലറിനെ തുടര്‍ന്നായിരുന്നു ഇത്.

Share this story