സിനിമാ മേഖലക്ക് ആശ്വാസം; വിനോദ നികുതി ഒഴിവാക്കും: തിയെറ്റർ തുറക്കാൻ സാധ്യത
മൂന്നുമാസത്തേക്ക് സിനിമാ തിയെറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കും. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
തിയെറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയെറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാൻ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനമായി.
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
അതേസമയം സംസ്ഥാനത്ത് സിനിമാ തിയെറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് തിയെറ്റര്‍ ഉടമകളുടെ സംഘടന അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സെക്കന്‍ഡ് ഷോ അനുവദിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി.
കോവിഡ് പ്രതിസന്ധിമൂലം അടഞ്ഞുകിടന്ന സമയത്തെ സാമ്പത്തിക നഷ്ടങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രിയില്‍ നിന്നും ഉറപ്പുലഭിച്ചതായി സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി. ഫിലിം ചേംബര്‍, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, തിയെറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് എന്നിവരുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാൽ തിയെറ്ററുകള്‍ എന്നു തുറക്കണമെന്നതു സംബന്ധിച്ച് സംഘടന വീണ്ടും കൊച്ചിയില്‍ യോഗം ചേര്‍ന്ന് തീരുമാനിക്കും.