യുവതിയെ ഭർതൃവീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ ഭർതൃവീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നവവധുവിനെ ഭര്‍തൃവീട്ടില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. കല്ലമ്പലം മുത്താന സ്വദേശി ആതിരയെ (24) ആണ് ഭര്‍ത്താവിന്റെ വീട്ടിലെ ബാത്റൂമില്‍ കഴുത്തു മുറിഞ്ഞു മരിച്ച നിലയില്‍ കണ്ടത്. ഒന്നര മാസം മുന്‍പായിരുന്നു വിവാഹം. കറിക്കത്തി കൊണ്ടാണ് കഴുത്തു മുറിച്ചത്. കയ്യിലെ ഞരമ്പും മുറിച്ചിരുന്നു. കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മരണത്തില്‍ ദുരൂഹതയുണ്ടെന്നു ആരോപിച്ച് ബന്ധുക്കളും രംഗത്തെത്തിയതോടെ മരണകാരണം തേടി പൊലീസും അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒന്നരമാസം മുമ്പ് മാത്രം വിവാഹിതയായ യുവതിയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച് കിടന്ന ബാത്ത്‌റൂമിന്റെ കുറ്റി അകത്തുനിന്ന് ലോക്ക് ചെയ്തിരുന്നത് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ മറ്റ് സാഹചര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മുത്താന ഗുരുമുക്കിനു സമീപം സുനിത ഭവനില്‍ ആതിര ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.45നാണ് ആതിരയെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ 8 മണിക്ക് ആതിരയുടെ ഭര്‍ത്താവ് ശരത് അച്ഛനുമായി കൊല്ലത്ത് ആശുപത്രിയില്‍ പോയിരുന്നു. 10 മണിയോടെ വെന്നിയൊടു താമസിക്കുന്ന ആതിരയുടെ അമ്മ മകളെ കാണാന്‍ എത്തിയെങ്കിലും വീട്ടില്‍ ആരെയും കണ്ടില്ല.

ശരത് എത്തിയ ശേഷം വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ ശുചിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു. വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോഗ് സ്‌ക്വഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. വിവാഹത്തിന് മുന്‍പാണ് ശരത് വിദേശത്തുനിന്നും നാട്ടിലെത്തിയത്.

Share this story