സംസ്ഥാന ബജറ്റ്: ഒറ്റ നോട്ടത്തില്‍

സംസ്ഥാന ബജറ്റ്: ഒറ്റ നോട്ടത്തില്‍

തിരുവനന്തപുരം: ജനക്ഷേമ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ അവസാന ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞു. ഇത്തവണ ധനമന്ത്രി ടിഎം തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം 3 മണിക്കൂറും 20 മിനിറ്റുമാണ് നീണ്ടത്. വെള്ളിയാഴ്ച്ച നിയമസഭയില്‍ ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ അറിയാം.

1.അമച്വര്‍ നാടകമേഖലയ്ക്ക് 3 കോടി രൂപ; പ്രഫഷണല്‍ നാടകമേഖലയ്ക്ക് 2 കോടി.
2.വീട്ടമ്മമാര്‍ക്ക് ഗൃഹജോലികള്‍ എളുപ്പമാക്കാന്‍ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി; ഗാര്‍ഹിക ഉപകരണങ്ങള്‍ക്ക് കെഎസ്എഫ്ഇയില്‍ നിന്ന് വായ്പ ലഭിക്കും.
3.ഏപ്രിലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് നടപ്പിലാകും. മൂന്നു ഗഡുക്കളായാണ് കുടിശ്ശിക നല്‍കുക; രണ്ടു ഗഡു പിഎഫില്‍ ലയിപ്പിക്കും.
4.വായ്പാ ആപ്പുകള്‍ക്ക് തടയിടാന്‍ നടപടി സ്വീകരിക്കും.
5.പ്രളയസെസ് ജൂലായില്‍ അവസാനിക്കും.
6.അന്യസംസ്ഥാന ലോട്ടറി നിയന്ത്രിക്കും. കേരള ലോട്ടറി ഭാഗ്യക്കുറി സമ്മാനത്തുക ഉയര്‍ത്തും; ഭാഗ്യക്കുറി ഏജന്റുമാര്‍ക്ക് സമ്മാനവിഹിതം കൂട്ടും.
7.സ്ത്രീസംരക്ഷണത്തിന് 20 കോടി രൂപ.
8.മീഡിയ അക്കാദമിക്ക് 5 കോടി രൂപ; കേരള മ്യൂസിയത്തിന് 1 കോടി രൂപ.
9.എല്ലാ വിദ്യാലയങ്ങളിലും സൗരോര്‍ജ്ജ പാനലുകള്‍.
10.ശബരിമല വിമാനത്താവളം, ഇടുക്കി-വയനാട് എയര്‍സ്ട്രിപ്പുകള്‍ക്കായി 9 കോടി.
11.കൊച്ചി മെട്രോയുടെ പേട്ട – തൃപ്പൂണിത്തുറ ലൈന്‍ അടുത്ത സാമ്പത്തികവര്‍ഷം പൂര്‍ത്തിയാവും; 1,957 കോടി രൂപ കൂടി ചിലവാക്കി കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഐടി സിറ്റി വരെ മെട്രോ ലൈന്‍ നീട്ടും.
12.കൊച്ചി വാട്ടര്‍ മെട്രോയുടെ 19 വാട്ടര്‍ ജെട്ടികള്‍ ജനുവരിയില്‍ ഉദ്ഘാടനം ചെയ്യും; അടുത്തവര്‍ഷം നിശ്ചയിക്കുന്ന രണ്ടാംഘട്ടത്തില്‍ 19 വാട്ടര്‍ ജെട്ടികള്‍ കൂടി തുറക്കും.
13.കെഎസ്ആര്‍ടിസിക്ക് 1,800 കോടി രൂപ.
14.വനിതാ ചലച്ചിത്ര സംവിധായകര്‍ക്ക് പരമാവധി 50 ലക്ഷം രൂപ വെച്ച് 3 കോടി; പട്ടികവിഭാഗങ്ങളിലെ സംവിധായകരുടെ സിനിമകള്‍ക്ക് 2 കോടി രൂപ.
15.പത്രപ്രവര്‍ത്തക പെന്‍ഷന്‍ വര്‍ധിപ്പിച്ചു; ജേണലിസ്റ്റ്, നോണ്‍-ജേണലിസ്റ്റ് പെന്‍ഷനില്‍ ആയിരം രൂപ കൂടി. തിരുവനന്തപുരത്ത് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക താമസസൗകര്യം.
16.അഴീക്കലില്‍ വന്‍കിട ഹാര്‍ബര്‍ നിര്‍മ്മിക്കും.
17.ആശാപ്രവര്‍ത്തകരുടെ ബത്ത ആയിരം രൂപ കൂട്ടി.
18.സംസ്ഥാനത്ത് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് സൗജന്യമായി നല്‍കും.
19.മെഡിക്കല്‍ കോളേജുകള്‍ക്ക് 420 കോടി രൂപ അനുവദിക്കും; ഡന്റല്‍ കോളേജുകള്‍ക്ക് 20 കോടി രൂപയും.
20.റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആദ്യത്തെ 48 മണിക്കൂര്‍ സൗജന്യ ചികിത്സ.
21.പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചകഴിഞ്ഞും ഒപി, ലാബ്, ഫാര്‍മസി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
22.വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യവികസനത്തിന് 120 കോടി. ഉച്ചഭക്ഷണ പദ്ധതിക്ക് 526 കോടി. പാചകത്തൊഴിലാളികളുടെ പ്രതിദിന അലവന്‍സ് 50 രൂപ കൂട്ടി; പ്രീപ്രൈമറി ആയമാര്‍ക്ക് 10 വര്‍ഷംവരെ 500 രൂപയും 10 വര്‍ഷത്തിന് മുകളിലുള്ളവര്‍ക്ക് ആയിരം രൂപയും വേതനം വര്‍ധിപ്പിക്കും.
23.ലൈഫ് മിഷനിലൂടെ ഒന്നരലക്ഷം വീടുകള്‍ നിര്‍മ്മിക്കും.
24.നെല്‍കൃഷി വികസനത്തിന് 116 കോടി. നാളികേര കൃഷിക്ക് 75 കോടിയും വയനാട് കാപ്പിക്ക് 5 കോടിയും പ്രഖ്യാപിച്ചു.
25.പ്രവാസി ക്ഷേമനിധിക്ക് 9 കോടി; തൊഴില്‍ പുനരധിവാസത്തിന് 100 കോടി.
26.വയനാട് ബ്രാന്‍ഡ് കാപ്പി കിലോയ്ക്ക് 90 രൂപ തറവില നിശ്ചയിച്ചു.
27.മത്സ്യബന്ധനമേഖലയ്ക്ക് 1,500 കോടി.
28.ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ 600 കോടി രൂപയുടെ വിവിധ പദ്ധതികള്‍.
29.തദ്ദേശസ്ഥാപന ജനപ്രതിനിധികളുെട ഓണറേറിയം 1,000 രൂപ കൂട്ടി.
30.മുന്നോക്ക സമുദായത്തിലെ പിന്നാക്കക്കാരുടെ ക്ഷേമത്തിന് 31 കോടി രൂപ നീക്കിവെച്ചു.
31.50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി. നീല, വെള്ള റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി.
32.ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന് 2 കോടി രൂപ സബ്സിഡി.
33.അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി രൂപ.
34.ചാമ്പ്യന്‍സ് ബോട്ട് ലീഗ് പുനരാരംഭിക്കും; 20 കോടി രൂപ വകയിരുത്തി.
35.കാരുണ്യപദ്ധതിയില്‍ വയോജനങ്ങള്‍ക്ക് മരുന്നുകള്‍ വീടുകളില്‍ എത്തിക്കും.
36.കാര്‍ഷികമേഖലയില്‍ 2 ലക്ഷം തൊഴിലവസരങ്ങള്‍ ഉറപ്പാക്കും. കാര്‍ഷികേതര മേഖലയില്‍ 3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
37.കശുവണ്ടി തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കാന്‍ 60 കോടി; കയര്‍ മേഖലയില്‍ കുടിശ്ശിക ഒടുക്കാന്‍ 60 കോടി.
38.പ്രവാസികള്‍ക്ക് 3,000 രൂപ പെന്‍ഷന്‍.
39.തൊഴിലുറപ്പ് പദ്ധതിക്ക് ക്ഷേമനിധി നടപ്പാക്കും.
40.സര്‍വകലാശാലകളില്‍ 1,000 പുതിയ തസ്തികകള്‍.
41.സര്‍വകലാശാലകളുടെ നവീകരണത്തിന് 2,000 കോടി കിഫ്ബി വഴി.
42.അഫിലിയേറ്റഡ് കോളേജുകള്‍ക്ക് 1,000 കോടി അനുവദിക്കും.
43.ക്ഷേമപെന്‍ഷന്‍ 1,600 രൂപയായി ഉയര്‍ത്തി.
44.റബറിന്റെ തറവില 170 രൂപയായി വര്‍ധിപ്പിച്ചു.
45.നെല്ലിന്റെ സംഭരണവില 28 രൂപയായും നാളികേരത്തിന്റെ സംഭരണവില 32 രൂപയായും കൂടി.
46.5 വര്‍ഷംകൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി തൊഴിലവസരം.
47.8 ലക്ഷം അധിക തൊഴില്‍ സൃഷ്ടിക്കും.
48.ആരോഗ്യവകുപ്പില്‍ 4,000 തസ്തിക സൃഷ്ടിക്കും
49.തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1,000 കോടി രൂപ അനുവദിക്കും.
50.15,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാകും.
51.14 ജില്ലകളില്‍ 600 ഓഫീസുകള്‍ ഉള്‍പ്പെടുന്ന കെ-ഫോണ്‍ പദ്ധതിക്ക് ഫെബ്രുവരിയില്‍ തുടക്കം.

Share this story