നിയമം കാറ്റിൽ പറത്തി നിയമസഭ കയറി വിഐപികള്‍; വെട്ടിലായി ഗതാഗത വകുപ്പ്

നിയമം കാറ്റിൽ പറത്തി നിയമസഭ കയറി വിഐപികള്‍; വെട്ടിലായി ഗതാഗത വകുപ്പ്

തിരുവനന്തപുരം: പരസ്യമായി നിയമം ലംഘിച്ച്‌ വി ഐ പികള്‍. വാഹനങ്ങളിലെ കൂളിംഗ് ഫിലിമും കര്‍ട്ടനുകളും കണ്ടെത്താന്‍ സംസ്ഥാനത്ത് നടക്കുന്ന ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയില്‍ വ്യാപക നടപടി തുടരുന്ന സാഹചര്യത്തിൽ നിയമം കാറ്റിൽ പറത്തി നിയമസഭ കയറി വിഐപികള്‍. സാധരണക്കാര്‍ക്ക് 1250 രൂപ പിഴ ചുമത്തുമ്പോള്‍ മന്ത്രിമാരും എം എല്‍ എമാരും ഉദ്യോഗസ്ഥരും കേരളത്തില്‍ അങ്ങോളമിങ്ങോളം നിയമലംഘനം തുടരുകയാണ്. എല്ലാ ഉത്തരവകളും കാറ്റില്‍ പറത്തിയാണ് തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തിലൂടെ മന്ത്രിമാരും എം എല്‍ എമാരും സെക്രട്ടറിയേറ്റിലും നിയമസഭയിലും എത്തുന്നത്.

എന്നാൽ പരിശോധനയില്‍ ആര്‍ക്കും ഇളവുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ മന്ത്രി കടകംപളളി സുരേന്ദ്രന്റെ വാഹനം പുറകില്‍ കര്‍ട്ടനുമിട്ട് പരിശോധനയി‌ക്കിടെ കടന്നുപോയി. പൈലറ്റ് അകമ്പ ടിയോടെ വേഗത്തില്‍ രണ്ടാം ട്രാക്കിലൂടെ കടന്നുപോയപ്പോള്‍ മന്ത്രിയുടെ വാഹനം പരിശോധിക്കാനായില്ലെന്നാണ് ആര്‍ ടി ഒയുടെ വിശദീകരണം. അതേസമയം കര്‍ട്ടനിട്ട് എത്തിയ തിരുവനന്തപുരം ഡി സി സി പ്രസിഡന്റിന്റെ വാഹനത്തിന് പിഴ ചുമത്തി.

അതേസമയം ആദ്യഘട്ട നിയമ ലംഘനത്തിന് 1250 രൂപയാണ് പിഴ. പിഴ ചുമത്തിയ ശേഷവും കര്‍ട്ടനുകളും കൂളിംഗ് ഫിലിമുകളും നീക്കം ചെയ്‌തില്ലെങ്കില്‍ രണ്ടാം ഘട്ടത്തില്‍ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. റോഡ് സുരക്ഷാ മാസം, ഹെല്‍മറ്റ് ചലഞ്ച് എന്നിവയ്ക്കൊപ്പമാണ് ഇപ്പോള്‍ ഓപ്പറേഷന്‍ സ്ക്രീനും നടക്കുന്നത്. അതേസമയം, മന്ത്രിമാരുടെ വാഹനങ്ങള്‍ പരിപാലിക്കുന്നത് ടൂറിസം വകുപ്പാണെന്നും എല്ലാ വാഹനങ്ങളില്‍ നിന്നും കര്‍ട്ടനുകള്‍ മാറ്റുമെന്നും ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് വ്യക്തമാക്കി.

Share this story