വാളയാർ കേസ്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു
വാളയാർ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. നിശാന്തിനി ഐ.പി.എസിനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. ക്രൈംബ്രാഞ്ച് എസ്.പി എ.എസ് രാജു, ഡി.സി.പി. ഹേമലത എന്നിവർ അന്വേഷണ സംഘത്തിലുണ്ട്.
തുടരന്വേഷണത്തിന് അനുമതി തേടി പാലക്കാട് പോക്‌സോ കോടതിയില്‍ ബുധനാഴ്ച അപേക്ഷ നല്‍കും. കേസ് ഡയറി ഉൾപ്പടെ പുതിയ സംഘത്തിന് കൈമാറിയതായി പാലക്കാട് എസ്.പി. വ്യക്തമാക്കി. കേസ് സി.ബി.ഐ. ഏറ്റെടുക്കുന്നതുവരെയുള്ള പുനരന്വേഷണത്തിനാണ് ഡി.ജി.പി. നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വാളയാറില്‍ 13 വയസുകാരിയെ 2017 ജനുവരി 13നും ഒമ്പതു വയസുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും സഹോദരിമാരാണ്. രണ്ടിലും ദുരൂഹത നിറഞ്ഞുനിന്നെങ്കിലും കുട്ടികൾ ആത്മഹത്യ ചെയതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മരിച്ച സഹോദരിമാർ രണ്ടുപേരും ലൈംഗികപീഡനത്തിന് ഇരായയതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പിന്നീട് കണ്ടെത്തി. അന്വേഷണത്തിൽ വീഴ്ച വരുത്തിയ വാളയാർ എസ്.ഐ പി.സി. ചാക്കോയെ ചുമതലയിൽ നിന്ന് ഒഴിവാക്കി ചുമതല നാർകോട്ടിക് സെൽ ഡിവൈ.എസ്.പിയായിരുന്ന എം.ജെ. സോജന് കൈമാറുകയായിരുന്നു.
അഞ്ചു പ്രതികളുണ്ടായിരുന്ന കേസില്‍ പോക്‌സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തില്‍ പാളിച്ചയുണ്ടായി. 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറിയിരുന്നു. പ്രതിയായിരുന്ന പ്രദീപിനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
അത്യന്തം ദുരൂഹത നിറഞ്ഞ കേസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി എല്ലാസഹായവും വാഗ്ദാനം ചെയ്ത ശേഷം വഞ്ചിക്കുകയുമായിരുന്നെന്ന് പെണ്‍കുട്ടികളുടെ മുമ്പ് അമ്മ ആരോപിച്ചിരുന്നു. പ്രതികള്‍ക്ക് അനുകൂലമാകുന്ന തരത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഭരണകക്ഷി നേതാക്കളുള്‍പ്പെടെ ചേര്‍ന്നാണ് കേസ് അട്ടിമറിച്ചതെന്ന ആക്ഷേപമുയര്‍ന്നതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി. പിന്നാലെ കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു.