മഹാമാരിക്കാലത്തെ പഴയന്നൂരിന്റെ സംഗീത സപര്യക്ക് പ്രോജ്വല പരിസമാപ്തി

മഹാമാരിക്കാലത്തെ പഴയന്നൂരിന്റെ സംഗീത സപര്യക്ക് പ്രോജ്വല പരിസമാപ്തി

മൊയ്തീന്‍ പുത്തന്‍‌ചിറ

തൃശ്ശൂര്‍ ജില്ലയുടെ കിഴക്കൻ അതിർത്തി പ്രദേശമായ പഴയന്നൂരിലെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ‘സ്റ്റാർസ് ഓഫ് പഴയന്നൂര്‍’ കുറഞ്ഞ കാലം കൊണ്ടു തന്നെ വ്യത്യസ്തമായ കലാവിരുന്നുകൾ കൊണ്ട് സമൂഹ മനസ്സില്‍ കുടിയേറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ചരിത്രത്തില്‍ ആദ്യമായി വൻ പ്രേക്ഷക ശ്രദ്ധ നേടി കൊച്ചുകുട്ടികൾ മുതൽ കുടുംബിനികൾ വരെ ആവേശപൂർവ്വം നെഞ്ചിലേറ്റിയ ‘നര്‍ത്തകി’ എന്ന ഓൺലൈൻ നൃത്തമത്സരവും, ആഘോഷങ്ങൾക്ക് പരിമിതികളേർപ്പെടുത്തിയ ഓണക്കാലത്തെ അത്തപ്പൂക്കള മത്സരവും, അവസാനം ഫെബ്രുവരി ഏഴിന് പഴയന്നൂരിലെ ഹാളിൽ വെച്ച് നടന്ന സ്റ്റാര്‍ സിംഗർ ഫൈനൽ മത്സരവുമടക്കം കലയുടെ വൈവിധങ്ങൾ കൊണ്ട് വിസ്മയം തീർക്കുകയാണ് ഈ സൗഹൃദക്കൂട്ടായ്മ.

മാനുഷിക മൂല്യങ്ങളും ദേശസ്നേഹവും ഉൾകൊള്ളുന്ന ചലച്ചിത്രങ്ങള്‍ക്ക് ജീവൻ നൽകിയ ‘മേജർ രവി’ യും, പ്രശസ്ത സംഗീതജ്ഞനായ മോഹനൻ മാസ്റ്ററും, നർത്തക രത്നം ‘ലക്ഷ്മി ശ്രീ മിഥുൻ’ കലാക്ഷേത്രയും, സംവിധായകൻ എം പത്മകുമാറും, യുവനടൻ കൈലാഷും പഴയന്നൂരിന്റെ ജനനായകർ പി കെ മുരളീധരൻ സാറും (പഴയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) , ശ്രീജയൻ സാറുമടക്കം (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പഴയന്നൂർ ബ്ളോക്ക് പഞ്ചായത്ത്) നിരവധി പ്രഗത്ഭ വ്യക്തികള്‍ പങ്കെടുത്ത സ്റ്റാര്‍ സിംഗർ സൂപ്പർ ക്ലൈമാക്സ് എന്ന പരിപാടി മിടുമിടുക്കരായ കലാകാരന്മാരെയാണ് നാടിന് സമ്മാനിച്ചിരിക്കുന്നത്.

മഹാമാരിക്കാലത്തെ പഴയന്നൂരിന്റെ സംഗീത സപര്യക്ക് പ്രോജ്വല പരിസമാപ്തി

ഫൈനല്‍ മത്സരത്തില്‍ എത്തിയ പാർവതി, സഞ്ജന, ഹരികൃഷ്ണൻ, ജയറാം, പ്രീത, ലക്ഷ്മി, രാധിക, രഞ്ജിത്ത് എന്നിവരടക്കം മുപ്പതോളം സഗീതോപാസകരും, നൃത്ത കലക്ക് വലിയ മുതൽ കൂട്ടായ നിരവധി നർത്തകരെയും വാർത്തെടുക്കുവാനായത് സോഷ്യല്‍ മീഡിയയിലെ ഈ അത്ഭുത കൂട്ടായ്മയുടെ വിജയം തന്നെയാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന ബിഗ് ബജറ്റ് പ്രോഗ്രാമുകളോട് കിടപിടിക്കുന്ന മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത് മത്സരാർത്ഥികളുടെ വീടിന്റെ അകത്തളത്തിൽ നിന്നാണെന്നറിയുമ്പോഴാണ് അമേരിക്കയിലും യൂറോപ്പിലും ഗൾഫ് നാടുകളില്‍ വരെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ പരിപാടികളുടെ മഹത്വം മനസ്സിലാക്കേണ്ടത്. ഓൺലൈനായി നടന്ന മത്സരങ്ങൾക്ക് വിധി നിര്‍ണയം നടത്തിയവരിൽ പഴയന്നൂരിന്റെ പഴയകാല ഗായകൻ, മുംബൈയിൽ താമസമാക്കിയ ബാലസുബ്രഹ്മണ്യന്‍ അയ്യരും, മലയാളി അല്ലാത്ത ഗായകൻ ആദി ഗോപാലും ഭാഗഭാക്കായത് ശ്രദ്ധേയം തന്നെയായിരുന്നു.

കലാമനസ്സുകൾക്ക് പിന്തുണയും പ്രോത്സാഹനവുമായി എത്തിയ വ്യക്തികളും സ്ഥാപനങ്ങളും കലയെ മാത്രമല്ല ഉൾകൊണ്ടത്. നമ്മുടെ പൂർവ്വികരുടെ മഹത്തായ പൈതൃകത്തെയും പാരമ്പര്യത്തെയും പുതു തലമുറക്കും അനുഭവവേദ്യമാക്കണമെന്ന് ദൃഢപ്രതിജ്ഞയെടുത്ത പഴയന്നൂരിന്റെ താരകങ്ങൾ എന്ന നവ സംസ്കൃതിയെ കൂടിയാണ്.

യു ജി എം എന്റർടൈം യു‌എസ്‌എ, ഉദാരതയുടെ നേർ രൂപമായ യു കെ യിൽ ജോലി ചെയ്യുന്ന പഴയന്നൂർ സ്വദേശി തങ്കമണി നമ്പലാട്ട്, റിഫ്ളക്ഷൻ മീഡിയ യുഎസ്‌എ, ഹ്യൂസ്റ്റണില്‍ നിന്ന് ശ്രീമതി മാല ഗോപാൽ, ടെക്സാസിൽ നിന്നുള്ള പൊന്നച്ചൻ എന്നറിയപ്പെടുന്ന എബ്രഹാം ഈപ്പൻ, എന്നിവര്‍ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡിന് പുറമെ, റോമ കോസ്മെറ്റിക്സ് കൊച്ചി, ബോബി ചെമ്മണ്ണൂർ യു എസ് എ, പഞ്ചതീർത്ഥ ഡ്രിങ്കിംഗ് വാട്ടർ പഴയന്നൂർ, ജീവൻ കിരൺ തൃശൂർ പോലുള്ള നന്മയുടെ പക്ഷം ചേരുന്ന സ്ഥാപനങ്ങളും വ്യക്തികളും മത്സരാർത്ഥികൾക്കുള്ള സമ്മാനങ്ങളും സ്പോണ്സർഷിപ്പുകളുമായി നിന്നു.

സ്റ്റാർസ് ഓഫ് പഴയന്നൂർ ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ നെടുംതൂണുകളായ ഗിരീഷ് പള്ളിച്ചാടത്ത്, കാലിത് ടാലിസൻ, കൃഷ്ണകുമാർ തുടങ്ങിയവരും മറ്റംഗങ്ങളും കൈ മെയ് മറന്നു ഒത്തുകൂടിയപ്പോൾ ചരിത്രത്തിൽ ഇടം നേടിയത് തങ്കലിപികളാൽ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ്. അമേരിക്കയിലെ ഹൂസ്റ്റണിൽ ഇരുന്ന് വർണ്ണാഭമായ നർത്തകി പ്രോഗ്രാമിന് ചുക്കാൻ പിടിച്ച കാലിത് ടാലിസൻ സ്റ്റാർ സിംഗർ സൂപ്പർ ക്ലൈമാക്സിന് കടൽ കടന്നെത്തിയത് കലയോടും പിറന്ന നാടിനോടുമുള്ള അടങ്ങാത്ത പ്രതിബദ്ധത കൊണ്ടുകൂടിയാണ്.

കൊറോണക്കാലത്തെ ലോക്ക്‌ഡൗണ്‍ നേരംപോക്കുകൾക്കായി രൂപം കൊണ്ട അനേകം മുഖപുസ്തക കൂട്ടായ്മകൾക്കിടയിൽ തികച്ചും വേറിട്ട മുഖമാകാൻ ഈ കൂട്ടായ്മയുടെ അമരക്കാർ രാപ്പകലില്ലാതെ പരിശ്രമിച്ചിട്ടുണ്ട്.

നാടകവേദികളിലൂടെ പഴയന്നൂരിന്റെ സാന്നിധ്യമറിയിച്ച കലാകാരൻ ടി. കരുണൻ, കലയേയും കലയുടെ തോഴരേയും നെഞ്ചിലേറ്റിയ അമേരിക്കയിലെ ഹൂസ്റ്റണിൽ ബിസിനസുകാരനായ പഴയന്നൂർ സ്വദേശി കാലിത് ടാലിസൻ, ദുബായിൽ ജോലി ചെയ്യുന്ന കൃഷ്ണകുമാര്‍, സൗദിയില്‍ ജോലി ചെയ്യുന്ന ഗിരീഷ് പള്ളിചാടത്ത്, പ്രസന്ന ടീച്ചർ തുടങ്ങിയ അഞ്ചംഗ അഡ്മിനുകളുടെയും മൂവ്വായിരത്തിലധികം അംഗങ്ങൾ ഉൾകൊള്ളുന്ന പ്രാദേശിക കൂട്ടായ്മയുടെയും ആത്മാർത്ഥമായ പ്രവർത്തനങ്ങൾ സമൂഹമധ്യേ വിശാലമായ ചിന്താഗതിയും മാനസിക ഐക്യവും ഉണ്ടാക്കിയെടുക്കാൻ കാരണമായിട്ടുണ്ട്. ഇനിയും വ്യത്യസ്ഥമായ ആശയങ്ങളും ജനോപകാരമായ പദ്ധതികളും കലാസാംസ്കാരിക മഹാമഹങ്ങളും ഈ കൂട്ടായ്മ ലക്ഷ്യം വെക്കുന്നുണ്ട്.

Share this story