കെ എസ് ആർ ടി സിയെ കൈപിടിച്ചുയർത്താൻ സർക്കാർ; വൻ പദ്ധതികൾ പ്രഖ്യാപിച്ചു

കെ എസ് ആർ ടി സിയെ കൈപിടിച്ചുയർത്താൻ സർക്കാർ; വൻ പദ്ധതികൾ പ്രഖ്യാപിച്ചു

കെ എസ് ആർ ടി സിയെ പുനരുജ്ജീവിപ്പിക്കുന്നതിനായി സർക്കാർ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനകം പരിഷ്‌കരണ നടപടികൾ പൂർത്തിയാക്കാനാണ് ശ്രമം. കെ എസ് ആർ ടി സിക്ക് സർക്കാരിലുള്ള അമിത ആശ്രയത്വം കുറച്ചു കൊണ്ടുവരികയാണ് പരിഷ്‌കരണ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കെ എസ് ആർ ടി സി റീസ്ട്രക്ടർ 2.0 നടപ്പാക്കും. ഇത് സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും ഉന്നമനത്തിന് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും എല്ലാ ജീവനക്കാർക്കും 1500 രൂപ വീതം അനുവദിച്ച് നൽകിയിട്ടുണ്ട്. പുനഃസംഘടനക്ക് ജീവനക്കാരുടെ പൂർണ സഹകരണം പ്രതീക്ഷിക്കുന്നു

കെ എസ് ആർ ടി സിയിൽ 2016 മുതൽ ഒമ്പത് ഡിഎ കുടിശ്ശിക ബാക്കിയുണ്ട്. ഇതിൽ മൂന്ന് ഗഡു മാർച്ച് മാസം നൽകും. മുൻകാല പ്രാബല്യത്തോടെ ശമ്പള പരിഷ്‌കരണം നൽകാനുള്ള ചർച്ച ആരംഭിക്കും. ജൂൺ മാസം മുതൽ ശമ്പള പരിഷ്‌കരണം നൽകും.

ഒഴിഞ്ഞു കിടക്കുന്ന തസ്തികകളുടെ പത്ത് ശതമാനം സ്ഥാനക്കയറ്റം നൽകും. ആശ്രിത നിയമനത്തിന് അർഹതയുള്ളവരെ നിയമനത്തിന് പരിഗണിക്കും. പിരിച്ചുവിട്ട താത്കാലിക വിഭാഗം ഡ്രൈവർ, കണ്ടക്ടർ എന്നിവരിൽ പത്ത് വർഷത്തിലേറെ സർവീസുള്ളവരെ കെയുആർടിസിയിൽ സ്ഥിരപ്പെടുത്തും. മറ്റുള്ളവരെ കെ എസ് ആർ ടി സി സ്വിഫ്റ്റിൽ സ്ഥിരപ്പെടുത്തും

പൊതുമേഖലാ എണ്ണ കമ്പനികളുമായി ചേർന്ന് പെട്രോൾ, ഡീസൽ ഔട്ട് ലെറ്റ് തുറക്കും. മെക്കാനിക്കൽ ജീവനക്കാരെ പുനരധിവസിപ്പിക്കും. ഹോൾട്ടിംഗ് സ്‌റ്റേഷനുകളിൽ വൃത്തിയുള്ള വിശ്രമ മുറി അനുവദിക്കും. ജീവനക്കാർക്ക് കൂടുതൽ പ്രൊമോഷൻ സാധ്യത സൃഷ്ടിക്കും. മൂന്നാറിൽ ടൂറിസം സമുച്ചയം ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this story